കൊച്ചി: യു.കെയിൽ ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസിൽ അറസ്റ്റിലായ എഡ്യുക്കേഷൻ കൺസൾട്ടൻസി ഉടമ ഡോ. കാർത്തിക പ്രദീപ് (25) എംബിബിഎസ് പഠനം പൂർത്തിയാക്കിയിട്ടില്ലെന്ന് വിവരം. മലയാളിയായ സഹപാഠിയിൽ നിന്ന് പണം തട്ടിയെന്ന കേസിനെ തുടർന്ന് യുക്രെയ്‌നിലെ പഠനം പൂർത്തിയാക്കാതെ മടങ്ങിയതായാണ് പൊലീസിന് വിവരം ലഭിച്ചത്. യുക്രെയിനിൽ ഡോക്ടറാണെന്ന് അവകാശപ്പെട്ടാണ് ഇവർ പണം തട്ടിയിരുന്നത്.
നൂറിലേറെ പേരെ വഞ്ചിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയതിന് സംസ്ഥാനത്തെ പത്ത് ജില്ലകളിൽ കാർത്തികയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 'ടേക്ക് ഒഫ് ഓവർസീസ്' എഡ്യുക്കേഷൻ കൺസൾട്ടൻസി ഉടമയായ ഇവരെ തൃശൂർ സ്വദേശിനിയുടെ പരാതിയിൽ കഴിഞ്ഞദിവസം കോഴിക്കോട് നിന്നാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തത്. അറസ്റ്റിലായ വിവരം പുറത്തായതോടെയാണ് കൂടുതൽ പരാതികൾ എത്തിയത്.
മൂന്നുമുതൽ എട്ടുലക്ഷം രൂപവരെയാണ് കാർത്തിക ഉദ്യോഗാർത്ഥികളിൽ നിന്ന് കൈക്കലാക്കിയത്. ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. സോഷ്യൽ വർക്കറായി ജോലിനൽകാമെന്ന് പറഞ്ഞാണ് പല തവണയായി തൃശൂർ സ്വദേശിനിയുടെ പക്കൽനിന്ന് 5.23 ലക്ഷംരൂപ കൈപ്പറ്റിയത്. 2024 ആഗസ്റ്റ് 26 മുതൽ ഡിസംബർ 14 വരെയുള്ള കാലയളവിൽ ഗൂഗിൾപേ വഴിയാണ് പണം നൽകിയത്. പത്തനംതിട്ട സ്വദേശിനിയായ ഇവർ തൃശൂരിലാണ് നിലവിൽ താമസിക്കുന്നത്.
കേസായതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവർ മുങ്ങുകയായിരുന്നു. ടേക്ക് ഒഫ് ഓവർസീസ് എഡ്യുക്കേഷൻ കൺസൾട്ടൻസിക്ക് ലൈസൻസില്ലെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ടെന്നും പണവും രേഖകളും വാങ്ങിയശേഷം ജോലി നൽകാതിരിക്കുകയാണ് പ്രതി ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |