കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന കേസിൽ മുൻ എസ് എഫ് ഐ നേതാവ് കെ. വിദ്യയുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്‌ചത്തേക്ക് മാറ്റി. ജസ്‌റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് അടുത്തയാഴ്‌ചത്തേക്ക് നീട്ടിയത്.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിദ്യയുടെ വാദം. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു.
വിദ്യക്കെതിരെ അഗളി പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിദ്യ വ്യാജരേഖ ചമച്ചെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ വിദ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, വിദ്യ കോഴിക്കോട് എത്തിയതായി അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചെങ്കിലും ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്യാനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |