പോത്തൻകോട്: സഹകരണ ബാങ്കിൽ വായ്പ ആവശ്യത്തിനായി ഈട് നൽകിയ ഭൂമി പരിശോധിക്കാനെത്തിയ ബാങ്ക് മാനേജർ പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതിയുടെ പരാതി. വെമ്പായം സർവീസ് സഹകരണ ബാങ്ക് കന്യാകുളങ്ങര ബ്രാഞ്ച് മാനേജർ സുനിൽ കുമാറിനെതിരായ പരാതിയിൽ വട്ടപ്പാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജനുവരി 6ന് വൈകിട്ട് 3.30ഓടെ വായ്പയെടുക്കാൻ ഈട് നൽകിയ സ്ഥലത്തായിരുന്നു സംഭവം. യുവതി താമസിക്കുന്ന വീട്ടിൽ നിന്ന് കുറച്ച് മാറിയാണ് ഭൂമിയുള്ളത്. രാവിലെ മാനേജർ സുനിൽകുമാർ യുവതിയെ ഫോണിൽ വിളിച്ച് ഈട് വയ്ക്കുന്ന ഭൂമി കാണണമെന്നും മൂന്ന് മണിയോടെ സ്ഥലത്ത് എത്താനും ആവശ്യപ്പെട്ടു. അവിടെയെത്തിയ യുവതിയോട് കാര്യങ്ങൾ പറയുന്നതിനിടയിൽ സുനിൽകുമാർ കടന്നു പിടിക്കുകയും കുതറി മാറിയ യുവതി മാനേജരോട് തട്ടിക്കയറുകയും ചെയ്തു. ഭൂമിയുടെ രേഖകൾ പരിശോധിക്കുന്നതിനിടെ യുവതിയോട് ഇങ്ങോട്ട് നോക്കൂവെന്ന് പറഞ്ഞ് മാനേജർ മുണ്ട് അഴിച്ച് കാണിക്കുകയും ഭർത്താവ് ഇല്ലാത്ത ദിവസം അറിയിച്ചാൽ വീട്ടിൽ വരാമെന്ന് പറയുകയും ചെയ്തുവെന്നാണ് യുവതി വട്ടപ്പാറ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സി.പി.എം ബ്രാഞ്ച് അംഗമായ യുവതി ജനുവരി 10ന് ആദ്യം പാർട്ടി ബ്രാഞ്ച് സെക്രട്ടറി ഫാറൂഖിന് പരാതി നൽകിയിരുന്നു. പാർട്ടി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്ന് സുനിൽകുമാറിനെ അയിരൂപ്പാറ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു. തുടർന്ന് യുവതി 31ന് ബാങ്ക് ഭരണ സമിതിക്ക് രേഖാമൂലം പരാതി നൽകി. പ്രതിയായ സുനിൽകുമാർ യുവതിയെ ഫോണിൽ വിളിച്ച് തെറ്റുപറ്റിയെന്നും രണ്ടു പേർക്കും കുടുംബമുണ്ടെന്നും മാപ്പ് തരണമെന്നും പറഞ്ഞിരുന്നു. എന്നാൽ ഇക്കഴിഞ്ഞ 9ന് യുവതി വട്ടപ്പാറ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |