കഴക്കൂട്ടം: കഴക്കൂട്ടത്തു നിന്ന് ടാക്സ് അടയ്ക്കാതെ ഓടിയ അന്തർസംസ്ഥാന ബസുകൾ മോട്ടോർ വാഹനവകുപ്പ് പിടികൂടി. ജില്ലയിൽ കഴക്കൂട്ടത്ത് ഉൾപ്പെടെ മൂന്നിടത്തായി നടത്തിയ പരിശോധനയിൽ അഞ്ചു ബസുകളാണ് പിടികൂടിയത്. കഴക്കൂട്ടത്തുനിന്ന് പിടികൂടിയ മൂന്ന് ബസുകൾക്ക് മാത്രം പത്തുലക്ഷം രൂപയിലധികമാണ് മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയത്. അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന പല ബസുകളും ടാക്സ് അടയ്ക്കാതെയാണ് ഓടുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ബുധനാഴ്ച രാവിലെ മുതൽ മോട്ടോർ വാഹന വകുപ്പ് പരിശോധന ആരംഭിച്ചത്. തിരുവനന്തപുരം എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിദിന അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ മിനിമം മൂന്നുമാസത്തെ ടാക്സ് അടയ്ക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും പലരും ഒരു മാസത്തെയും മറ്റും ടാക്സ് അടച്ചാണ് ഓടുന്നത്. മോട്ടോർ വാഹന വകുപ്പ് ഇത്തരക്കാരെ കണ്ടെത്തി ബാക്കിയുള്ള ടാക്സ് അടയ്ക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. അമരവിള, തിരുവനന്തപുരം, കഴക്കൂട്ടം എന്നിവിടങ്ങളിലായിരുന്നു പരിശോധന. പിഴ ചുമത്തിയ ബസുകൾ പിഴ ഒടുക്കിയശേഷം മാത്രമേ വിട്ടു നൽകൂ എന്ന് ആർ.ടി.ഒ അറിയിച്ചു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |