തിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ് കേസിൽ സൊസൈറ്റി ഭാരവാഹികളും മുഖ്യപ്രതികളുമായ എ.ആർ.ഗോപിനാഥൻ, എ.ആർ.രാജീവ്, പി.ആർ.മോത്തി എന്നിവരുടെ മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി 21ന് പരിഗണിക്കാനായി മാറ്റി. കേസിൽ അറസ്റ്റ് തടയണമെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ വെവ്വേറെ നൽകിയ ജാമ്യഹർജികൾ ഒരുമിച്ച് പരിഗണിക്കാനാണ് അടുത്ത ആഴ്‌ചയിലേക്ക് മാറ്റിയത്.
ക്രൈംബ്രാഞ്ചിന്റെയും സഹകരണ വകുപ്പിന്റെയും അന്വേഷണം പുരോഗമിക്കുന്നതിനിടെ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തായി. തട്ടിപ്പിനിരയായ ജീവനക്കാരുടെ ആക്ഷൻ കൗൺസിൽ പറഞ്ഞതുപോലെ ഇരുന്നൂറ് കോടിയിലധികം രൂപയുടെ തിരിമറി നടന്നതായി സഹകരണ സംഘം രജിസ്ട്രാർ നിയോഗിച്ച എൻക്വയറി കമ്മിഷനും സ്ഥിരീകരിച്ചു. ആക്ഷൻ കൗൺസിൽ വാട്സ് ആപ് ഗ്രൂപ്പംഗങ്ങളുടെ സഹകരണത്തോടെ ഗൂഗിൾ ഷീറ്റ് വഴി നടത്തിയ കണക്കെടുപ്പിൽ 211 കോടിയുടെ തട്ടിപ്പായിരുന്നു പ്രാഥമികമായി കണ്ടെത്തിയത്. ഏതാണ്ട് 230 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകുമെന്നാണ് ഏകദേശകണക്ക്. വരുംദിവസങ്ങളിൽ കൃത്യമായ വിവരം പുറത്തുവരുമെന്നാണ് കരുതുന്നത്.
അംഗങ്ങളുടെ നിക്ഷേപത്തുക വെട്ടിച്ചതിനൊപ്പം നിക്ഷേപ സർട്ടിഫിക്കറ്റ് ഹാജരാക്കി വായ്പയെടുത്തും പ്രതികൾ കോടികൾ തട്ടിച്ചിട്ടുണ്ടെന്നാണ് വിവരം. കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത പ്രദീപിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സെക്രട്ടറിയെന്ന നിലയിൽ ചെക്കുകൾ ഒപ്പിട്ട് നൽകുക മാത്രമാണ് താൻ ചെയ്തതെന്നും പണാപഹരണത്തിൽ ബന്ധമില്ലെന്നുമാണ് പ്രദീപ് വെളിപ്പെടുത്തിയതെങ്കിലും ക്രൈംബ്രാഞ്ച് വിശ്വസിച്ചിട്ടില്ല. കേസിൽ പ്രതികളായ എ.ആർ.ഗോപിനാഥ്, എ.ആർ.രാജീവ് എന്നിവർ സംഘത്തിന്റെ അക്കൗണ്ടിൽ നിന്ന് സ്വന്തം അക്കൗണ്ടുകളിലേക്ക് ചെക്ക് ഉപയോഗിച്ച് പണം നേരിട്ട് വകമാറ്റിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി ചെക്കുകൾ സഹകരണ വകുപ്പ് അന്വേഷണക്കമ്മിഷൻ കണ്ടെത്തി.
അന്വേഷണക്കമ്മിഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സംഘം ഇവർക്ക് നിക്ഷേപവും അക്കൗണ്ടുമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ ഇടപാടുകളുടെ വിശദാംശങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യഹർജിയിൽ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവൊന്നും ഹൈക്കോടതിയിൽ നിന്നുണ്ടാകാത്ത സാഹചര്യത്തിൽ ഇവരെ അറസ്റ്റുചെയ്യാനുള്ള ശ്രമങ്ങളും ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |