ചേർപ്പ്: അമ്മാടത്തു നിന്ന് 22 ഗ്രാം എം.ഡി.എം.എയുമായി 4 യുവാക്കളെ ചേർപ്പ് എക്‌സൈസ് സംഘം പിടികൂടി. ചൊവ്വൂർ സ്വദേശി അക്ഷയ് (30), പള്ളിപ്പുറം കുളങ്ങര വീട്ടിൽ പ്രജിത്ത് (22), ചിറയത്തു വീട്ടിൽ ജെഫിൻ (24), വെങ്ങിണിശ്ശേരി സ്വദേശി ആഷിക് (23) എന്നിവരെയാണ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സതീഷ്‌കുമാർ അറസ്റ്റ് ചെയ്തത്. എക്‌സൈസ് കമ്മിഷണറുടെ മദ്ധ്യമേഖലാ സ്‌ക്വാഡ് അംഗം കൃഷ്ണപ്രസാദിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അമ്മാടം, പള്ളിപ്പുറം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. മുമ്പ് കഞ്ചാവ് കേസിൽ പ്രതിയായ അക്ഷയിയെ 860 മില്ലിഗ്രാം എം.ഡി.എം.എയുമായി പിടികൂടി ചോദ്യം ചെയ്തതിൽ നിന്നാണ് അമ്മാടം, പള്ളിപ്പുറം ഭാഗങ്ങളിൽ എം.ഡി.എം.എ വിതരണം ചെയ്യുന്നവരുടെ വിവരങ്ങൾ ലഭിക്കുകയും തുടർ പരിശോധനയിൽ മറ്റുള്ളവരെ പിടികൂടുകയും ചെയ്തത്.
പള്ളിപ്പുറം കുളങ്ങര പ്രജിത്തിന്റ വീട്ടിൽ നിന്ന് 35 ചെറുപ്പൊതികളിലാക്കി വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 19 ഗ്രാം എം.ഡി.എം.എയും തൂക്കം നോക്കുന്നതിനുള്ള ചെറിയ ത്രാസും പിടികൂടി. സുഹൃത്തായ ചിറയത്തു വീട്ടിൽ ജെഫിനെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർപ്പിൽ നടത്തിയ പരിശോധനയിലാണ് 2.5ഗ്രാം എം.ഡി.എം.എയുമായി വെങ്ങിണിശ്ശേരി സ്വദേശി ആഷികിനെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ പ്രവീൺ കുമാർ, ജോർജ്, കൃഷ്ണപ്രസാദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സിജോ മോൻ, സുഭാഷ്, ജോസ്, ജോജോ, റെനീഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഹിമ, തസ്‌നിം എക്‌സൈസ് ഡ്രൈവർ ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ബൈക്ക് വിറ്റ പണവുമായി ബാംഗ്ലൂരിൽ പോയി കൊണ്ടുവന്ന എം.ഡി.എം.എ ലഹരി വസ്തുക്കളാണ് യുവാക്കളിൽ നിന്ന് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.
അമ്മാടത്ത് എം.ഡി.എം.എ മയക്കമരുന്ന് വിൽപ്പന കേസിൽ പിടിയിലായ പ്രതികൾ.
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത എം.ഡി.എം.എ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |