ചേർത്തല: കേരള ബാങ്കിലെ പണയ സ്വർണം മോഷണം പോയ സംഭവത്തിൽ ബാങ്കിന്റെ മുൻ ഏരിയാമനേജർ ചേർത്തല നഗരസഭ രണ്ടാം വാർഡിൽ തോട്ടുങ്കരവീട്ടിൽ മീരാമാത്യു(44) അറസ്റ്റിൽ. ഒമ്പതു മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ പട്ടണക്കാട് പൊലീസാണ് ഇന്നലെ രാവിലെ വീട്ടിൽ നിന്ന് അറസ്റ്റു ചെയ്തത്. ഇവർ ഹൈക്കോടതിയിൽ നൽകിയിരുന്ന മുൻകൂർ ജാമ്യഹർജ്ജി ഡിസംബറിൽ പിൻവലിച്ചിരുന്നു. എഫ്.ഐ.ആർ റദ്ദാക്കണമെന്നുകാട്ടി മീരാമാത്യു നൽകിയ ഹർജിയിലും തീരുമാനമായിരുന്നില്ല. ഇതോടെയാണ് പൊലീസ് അറസ്റ്റിലേയ്ക്ക് നീങ്ങിയത്. കേരളാ ബാങ്കിന്റെ ചേർത്തല,ചേർത്തല സായാഹ്നശാഖ,പട്ടണക്കാട്,അർത്തുങ്കൽ എന്നിവിടങ്ങളിൽ നിന്നായി 335.08 ഗ്രാം പണയ സ്വർണം മോഷണം പോയെന്ന പരാതിയിലാണ് അറസ്റ്റ്. ശാഖകളിലെ മാനേജർമാർ നൽകിയ പരാതിയിലാണ് ബാങ്കിന്റെ ഏരിയാമാനേജരായിരുന്ന മീരാമാത്യുവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തത്.ചേർത്തല സ്റ്റേഷനിൽ രണ്ടും,പട്ടണക്കാട്,അർത്തുങ്കൽ സ്റ്റേഷനുകളിൽ ഒരോ കേസും വീതമാണ് എടുത്തിരുന്നത്. സംഭവത്തെ തുടർന്ന് 2023 ജൂൺ 7ന് മീരാമാത്യുവിനെ കേരളാ ബാങ്ക് സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. തുടർന്നാണ് ശാഖകളിൽ നിന്ന് പൊലീസിൽ പരാതി നൽകിയത്. 12ന് പൊലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് 9 മാസം പൂർത്തിയായ ദിവസമാണ് അറസ്റ്റ്.
ചേർത്തല നടക്കാവ് ശാഖയിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്വർണം(171.300ഗ്രാം) നഷ്ടപ്പെട്ടത്,ചേർത്തല പ്രധാന ശാഖയിൽ നിന്ന് 55.480 ഗ്രാമും പട്ടണക്കാട് ശാഖയിൽ നിന്ന് 102.300 ഗ്രാമും അർത്തുങ്കൽ ആറുഗ്രാമും സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്.ബാങ്കുകളിലെ പണയസ്വർണ പരിശോധനക്കായി ചുമതലപ്പെടുത്തിയിട്ടുള്ള ഏരിയാമാനേജരായിരുന്നു മീര മാത്യു. ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയ മീര മാത്യുവിനെ റിമാൻഡ് ചെയ്തു.
ജീവനക്കാരെ വട്ടംകറക്കിയ മോഷണം
കേരളാബാങ്കിലെ പണയ സ്വർണ ഇടപാടുകൾ സുതാര്യവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥയായിരുന്നു മീരാമാത്യു. 2022 മേയ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിലാണ് ശാഖകളിൽ നിന്ന് സ്വർണം നഷ്ടമായെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. പരിശോധനക്കിടെ തന്ത്റപരമായി സ്വർണം മാറ്റിയുള്ള തട്ടിപ്പാണ് നടന്നത്.വലിയ അളവിൽ സ്വർണമെടുക്കാതെ ഓരോ ബാഗിൽ നിന്ന് ഏതാനും ഉരുപടികൾ മാത്രമെടുക്കുന്ന തന്ത്റമായിരുന്നു ഇവർ നടപ്പാക്കിയത്. ഉന്നത ഉദ്യോഗസ്ഥയായിരുന്നതിനാൽ പരിശോധനക്കെത്തമ്പോൾ ശാഖയിലെ ജീവനക്കാരും സംശയിച്ചിരുന്നില്ല.
സ്വർണം നഷ്ടമായവിവരവും ഇവർ തന്നെയാണ് അനൗദ്യോഗികമായി ജീവനക്കാരെ അറിയിച്ചിരുന്നതെന്നാണ് വിവരം.ഇതിനു ശേഷം നഷ്ടപെട്ട സ്വർണത്തിന്റെ ഉത്തരവാദിത്തം ജീവനക്കാരിൽ അടിച്ചേൽപിക്കുകയായായിരുന്നു.ഒത്തുതീർപ്പായി നഷ്ടപെട്ട സ്വർണത്തിന് ആനുപാതികമായ തുക ജീവനക്കാരിൽ നിന്നു തന്നെ ഈടാക്കി പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു ഇവരുടെ ശൈലി.
ഏറ്റവുമധികം സ്വർണം നഷ്ടപ്പെട്ട ചേർത്തല സായാഹ്ന ശാഖയിൽ ഇതേ തന്ത്റം സ്വീകരിച്ചപ്പോൾ വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവർ സംശയമുയർത്തിയതോടെയാണ് മോഷണ വിവരം പുറത്തായതും ബാങ്ക് ഉന്നതതലത്തിൽ ഇടപെട്ടതും. കഞ്ഞിക്കുഴിയിലും മണ്ണഞ്ചേരിയിലും മീരാമാത്യു മാനേജരായി ജോലി നോക്കിയ സമയത്തും സ്വർണം നഷ്ടപ്പെട്ട സംഭവമുണ്ട്. അതെല്ലാം കീഴ് ജീവനക്കാരുടെ തലയിൽവച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു. കൂടുതൽ സ്വർണം പണയം വയ്ക്കുന്നവരെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |