വേങ്ങര : എം.ഡി.എം.എയുമായി ഹോം അപ്ളയൻസസ് സ്ഥാപന ഉടമ അറസ്റ്റിൽ. തിരൂരങ്ങാടി തോട്ടശ്ശേരിയറ സ്വദേശി പള്ളിയാളി ഷംസുദ്ദീനാണ് (41) പിടിയിലായത്. ഇയാളിൽ നിന്നും ഒരു ലക്ഷം രൂപയോളം വിലവരുന്ന 25 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. വേങ്ങര തോട്ടശ്ശേരിയറയിൽ പ്രവർത്തിക്കുന്ന ലൈഫ് കാർട്ട് ഹോം അപ്ലയൻസസ് ഫാക്ടറി ഔട്ട്‌ലെറ്റ് എന്ന കടയുടെ മറവിലാണ് ഇയാൾ ലഹരിവസ്തുക്കൾ വിൽപ്പന നടത്തിയിരുന്നത്. ലഹരി കടത്താനുപയോഗിച്ച കാറും പിടിച്ചെടുത്തു. കുറഞ്ഞ വിലയ്ക്ക് ഗൃഹോപകരണങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനത്തിലേക്ക് ബംഗളൂരുവിൽ നിന്നാണ് ഉപകരണങ്ങൾ എത്തിച്ചിരുന്നത്. ഇവയിലൊളിപ്പിച്ചാണ് ലഹരി വസ്തുക്കൾ ബംഗളൂരുവിൽ നിന്നും നാട്ടിലേക്ക് ഇയാളുൾപ്പെട്ട സംഘം കടത്തിയിരുന്നത്. ഇത്തരത്തിൽ വൻതോതിൽ ലഹരിവസ്തുക്കൾ കടത്തിയിരുന്നതായി ചോദ്യംചെയ്യലിൽ വ്യക്തമായി. ഇയാളുടെ സഹോദരൻ റാഫിയെ 10 ഗ്രാം എം.ഡി.എം.എയുമായി രണ്ടുമാസം മുൻപ് പിടികൂടിയിരുന്നു. ഇയാൾ റിമാൻഡിലാണ്. സഹോദരങ്ങൾ ഉൾപ്പെട്ട ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. വേങ്ങര ഇൻസ്പെക്ടർ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |