തൃശൂർ: ആഭരണ നിർമാണ തൊഴിലാളികളെ കുത്തിപ്പരിക്കേൽപ്പിച്ച് 40 ലക്ഷം വില വരുന്ന 637 ഗ്രാം സ്വർണം കവർന്ന മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പ്രതികൾ ഉടനെ പിടിയിലാകുമെന്ന് പൊലീസ് പറയുന്നു. പ്രതികളുടെ വിവരങ്ങൾ കൂട്ടുപ്രതിയായ രഞ്ജിത്തിൽ നിന്ന് പൊലീസ് ശേഖരിച്ചിരുന്നു. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും മറ്റു പ്രതികളെ കുറിച്ചും പോകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളെ കുറിച്ചും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു.
തിരുവനന്തപുരം സ്വദേശികളായ നാലംഗ സംഘമാണ് കവർന്നത്. രഞ്ജിത് എന്ന പ്രതിയെ സംഭവസ്ഥലത്ത് വച്ച് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ചൊവ്വാഴ്ച്ച വൈകിട്ട് തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ വെച്ചാണ് കത്തിക്കുത്തും സ്വർണ കവർച്ചയും നടന്നത്. ആലുവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണാഭരണ മൊത്ത വ്യാപാര ശാലയിലെ ജീവനക്കാരാണ് കൊള്ളയടിക്കപ്പെട്ടത്.
ആഭരണങ്ങൾ ആവശ്യമുണ്ടെന്ന് പറഞ്ഞ് ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ആക്രമണം. സ്വർണവുമായി എത്തിയ ഇരുവരെയും കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പ്രതികൾ സ്വർണാഭരണം അടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആലുവ സ്വദേശി അസ്‌കർ സഫിൻ എന്നയാളുടേതാണ് സ്വർണാഭരണങ്ങൾ. ഇയാളുടെ ജീവനക്കാരായ ഷമീർ, ബാസിൽ ഷഹീദ് എന്നിവരെയാണ് സ്വർണവുമായെത്തിയപ്പോൾ കുത്തിപ്പരിക്കേൽപിച്ചത്.
ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാസിൽ ഷഹീദിന്റെ പുറത്തും ഷമീറിന്റെ വലതു തോളിലുമാണ് കുത്തേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. തൃശൂർ നഗരത്തിലെ വെളിയന്നൂരിലെ 'നിയറെസ്‌റ് റൂം' എന്ന ലോഡ്ജിലായിരുന്നു ആക്രമണം. സംഭവം നടന്ന മിനിറ്റുകൾക്കുള്ളിൽ ജില്ലയിലെയും സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്‌റ്റേഷനിലേക്കും വിവരം കൈമാറിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. കവർച്ചയിൽ വേറെയും പ്രതികളുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തൃശൂർ സ്വദേശിയായ ഇടനിലക്കാരനെ കുറിച്ചും അന്വേഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |