
അന്തിക്കാട് : യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കൊലപാതക കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. പെരിങ്ങോട്ടുകര അതിശയ റോഡ് പുതുവീട്ടിൽ സനത് (28) എന്നയാളെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
വലപ്പാട് ബീച്ച് വെള്ളിയിൽ വീട്ടിൽ വൈശാഖ് (35) എന്നയാളെയാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഈ മാസം ഏഴിന് രാത്രി എട്ടേകാലോടെ പെരിങ്ങോട്ടുകര കാനാടിക്കാവിന് സമീപം വൈശാഖിന്റെ ഭാര്യ വീടിന്റെ മുൻവശത്തെ റോഡിൽ വെച്ചാണ് വൈശാഖിനെ സനതും സുഹൃത്തുക്കളും ചേർന്ന് തടഞ്ഞുനിറുത്തുകയും ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
വൈശാഖ് സനത്തിന്റെ വീട്ടിൽ പോയി സനത്തിന്റെ ബന്ധുവായ സ്ത്രീയോട് സംസാരിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
സനത്ത് വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കോതകുളത്ത് 2021 ജനുവരി ഏഴിന് ജോഷി എന്നയാളെ കുത്തിക്കൊലപ്പെടുത്തിയ കേസിലും, ഒരു വധശ്രമക്കേസിലും, വീടുകയറി ആക്രമിച്ച കേസിലും മൂന്ന് അടിപിടി കേസിലും അടക്കം ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അന്തിക്കാട് സി.ഐ കേഴ്‌സന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |