
മാന്നാർ: പമ്പാനദിയിലെ കുളിക്കടവിൽ തുണി അലക്കിക്കൊണ്ടിരുന്ന വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി സബീർ പൊലീസിന് പിടികൊടുക്കാതെ വിലസുന്നത് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പരുമല കോട്ടയ്ക്കമാലിൽ സബീർ(44) ആണ് പൊലീസിനെയും നാട്ടുകാരെയും വട്ടം ചുറ്റിക്കുന്നത്. ഓരോ ദിവസവും വിവിധയിടങ്ങളിൽ കാണപ്പെടുന്ന സബീറിനായി നാട്ടുകാരും പൊലീസും രാത്രിയിൽ അന്വേഷണം നടത്തുമെങ്കിലും പ്രതിയെ കണ്ടെത്താനാകാതെ പിരിഞ്ഞ് പോകുകയാണ് പതിവ്. കഴിഞ്ഞദിവസം പരുമല കോട്ടയ്ക്കമാലി ഭാഗത്ത് സബീറിനെ നാട്ടുകാർ കണ്ടതിനെ തുടർന്ന് ഇയാൾ ആറ്റിൽ ചാടി രക്ഷപെട്ടു. ഒരാഴ്ച മുമ്പും ഇയാൾ ഒളിവിൽ കഴിയാൻ സാധ്യതയുള്ള നദീതീരത്തും കുറ്റിക്കാടുകളിലും ഒഴിഞ്ഞ വീടുകളിലുമെല്ലാം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞമാസം 6നാണ് വീടിനടുത്തുള്ള കുളിക്കടവിൽ തുണി അലക്കികൊണ്ടിരുന്ന വീട്ടമ്മയെ പിന്നിലൂടെ നീന്തിയെത്തിയ സബീർ തോർത്ത് കൊണ്ട് മുഖംമൂടി വെള്ളത്തിലേക്ക് തള്ളിയിട്ട് അതിക്രമം നടത്തിയത്. ക്രൂരമർദ്ദനത്തിനിരയായ വീട്ടമ്മ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കൃത്യത്തിനുശേഷം രക്ഷപെട്ട ഇയാളെ ഡി.വൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ കേരളാ പൊലീസിന്റെ ദ്രുതകർമ്മ സേന ഉൾപ്പടെയുള്ളയുള്ള സംഘം ഡ്രോൺ ഉപയോഗിച്ചും പമ്പാനദിയിലൂടെ ബോട്ടിലും തിരച്ചിൽ നടത്തിയിരുന്നു. മുമ്പും സബീർ പ്രായമായ സ്ത്രീകളെ ഉപദ്രവിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതിൽ രണ്ട് കേസുകൾ നിലവിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |