കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ രാസവളം കൈകാര്യം ചെയ്തതിൽ ഒരു കോടിയിൽപ്പരം രൂപയുടെ നഷ്ടം സംഭവിച്ചെന്ന സൂചനയിൽ അന്വേഷണം ആരംഭിച്ചു. കർണാടകത്തിലെ ചിക്കമംഗലൂരിൽ ഗവ. വെയർ ഹൗസിൽ സൂക്ഷിച്ചിരുന്ന 500 ടൺ ഫാക്ടംഫോസ് വിറ്റതിന് ബിൽ കാണാനില്ല. പണം കമ്പനി അക്കൗണ്ടിൽ എത്തിയിട്ടുമില്ല. ഗോഡൗണിന്റെ ചുമതലയുണ്ടായിരുന്ന സെയിൽസ് ഓഫീസർ ഗിരിധറിനെ സെപ്തംബർ 29 ന് മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. നഷ്ടക്കണക്കുകൾ പരിശോധിക്കുന്നതിനും വിശദമായ അന്വേഷണത്തിനുമായി ഫാക്ടിന്റെ ഉദ്യോഗസ്ഥ സംഘം ചിക്കമഗലൂരിൽ എത്തി.
കർണാടകത്തിലെ ബെല്ലാരിയിലെ വിപണന കേന്ദ്രത്തിലും 26 ലക്ഷം രൂപയുടെ തിരിമറികൾ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഏതാനും വർഷം മുമ്പ് ഹസനിൽ 200 ടണ്ണിനടുത്ത് വളം തിരിമറി നടത്തിയത് കമ്പനി വിജിലൻസ് കണ്ടെത്തുകയും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.
ഫാക്ട് മാർക്കറ്റിംഗ് ഡിവിഷനിൽ സ്‌റ്റോക്ക് വിജിലൻസ് വിഭാഗത്തിൽ നിരവധി ഒഴിവുകൾ നികത്തിയിട്ടില്ല. മാനേജർ സ്റ്റോക്ക് വിജിലൻസ് (എം.എസ്. വി) ഒരാൾ മാത്രമാണുള്ളത്. വിജിലൻസ് മേധാവിയുടെ തസ്തിക രണ്ടു വർഷമായി ഒഴിഞ്ഞുകിടക്കുകയാണ്. ഇന്റേണൽ ഓഡിറ്റ് (ഐ.എ) ഡിപ്പാർട്ടുമെന്റ് പുറംകരാർ കൊടുത്തിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മാർക്കറ്റിംഗ് വിഭാഗം ഓഫീസുകളിൽ ഓഡിറ്റ് നടത്തിയിരുന്നത് ഐ.എ വകുപ്പിലായിരുന്നു.
സി.എം.ഡി. കിഷോർ റുംഗ്തയുടെ നേതൃത്വത്തിൽ മൂന്നു വർഷം തുടർച്ചയായി കമ്പനി ലാഭത്തിലെത്തിച്ച സമയത്താണ് തിരിമറിയുടെ വിവരങ്ങൾ പുറത്തുവന്നത്. കേന്ദ്ര രാസവസ്തു വളം വകുപ്പ് സഹമന്ത്രി ഭഗവന്ത് ഖൂബ 11ന് ഫാക്ട് പെട്രോകെമിക്കൽ ഡിവിഷൻ സന്ദർശിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |