കോട്ടയം: സംസ്ഥാനത്ത് ഹണിട്രാപ്പ് തട്ടിപ്പുകൾ മുമ്പെങ്ങുമില്ലാത്ത വിധം വർദ്ധിക്കുന്നതായി കണക്കുകൾ പറയുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ കോട്ടയം ജില്ലയിൽ മാത്രം 108 ഹണി ട്രാപ്പ് തട്ടിപ്പുകളാണ് നടന്നത്. പൊലീസിന് ലഭിച്ച പരാതികളുടെ കണക്ക് മാത്രമാണിത്. ഇതിന്റെ ഇരട്ടിയോളം തട്ടിപ്പുകൾ പരാതിയായി രജിസ്റ്റർ ചെയ്യപ്പെടാതെ പോയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. മാനഹാനിയും സമൂഹത്തിലുണ്ടാകുന്ന നാണക്കേടും കാരണം പലരും തട്ടിപ്പുകാർ ചോദിക്കുന്ന പണം നൽകി കെണിയിൽ നിന്ന് തലയൂരുകയാണ് ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു.
തട്ടിപ്പുകാർ ഉത്തരേന്ത്യക്കാർ
ലോക്ക് ഡൗണിന് ശേഷം സൈബർ തട്ടിപ്പുകൾ ഇരട്ടിയായി വർദ്ധിച്ചെന്നാണ് സൈബർ സെൽ നൽകുന്ന വിവരം. മുമ്പ് ബാങ്കിംഗ് തട്ടിപ്പുകളാണ് സൈബർ മേഖലയിൽ സജീവമായിരുന്നതെങ്കിൽ ഇപ്പോൾ അത് ഹണിട്രാപ്പിലേക്ക് മാറിയെന്നതാണ് ശ്രദ്ധേയം. ഭൂരിഭാഗം തട്ടിപ്പുകൾക്ക് പിന്നിലും ഉത്തരേന്ത്യൻ സംഘമാണ് പ്രവർത്തിക്കുന്നത്. 2020 ൽ 33 പരാതികൾ മാത്രമാണുണ്ടായിരുന്നത്. സമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള പരിചയത്തിന് പിന്നാലെ വരുന്ന വീഡിയോ കോളാണ് പുതിയ തട്ടിപ്പിന്റെ രീതി. ചാറ്റിംഗിനൊടുവിൽ വീഡിയോ കോളിൽ വരട്ടയെന്ന ചോദ്യത്തിൽ വീണ് പോയവരാണ് കെണിയിൽ അകപ്പെട്ടതിൽ അധികവും. മറുതലയ്ക്കൽ നഗ്നയായ യുവതികളാണ് കോളിൽ വരിക. കെണിയിൽ അകപ്പെടുന്നവർ പരിഭ്രാന്തരായി കോൾ കട്ട് ചെയ്യുന്നതിന് പിന്നാലെ യുവതിയുമായി സംസാരിക്കുന്നതിന്റെ സ്ക്രീൻ ഷോട്ട് അയച്ചുകൊടുക്കുകയും ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കിൽ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി. നാണക്കേട് ഭയന്ന് പലരും പണം അയയ്ക്കാൻ നിർബന്ധിതരാവും. ചുരുക്കം ചിലർ മാത്രമാണ് പരാതിയുമായി സൈബർ സെല്ലിന്റെ മുമ്പിലെത്തുക. പൊലീസ് അന്വേഷണം ആരംഭിക്കുന്നതോടെ ഭീഷണി കോളുകൾ ഇല്ലാതാവും. കോളേജ് വിദ്യാർത്ഥികൾ, സർക്കാർ ജീവനക്കാർ, ഡ്രൈവമാർ, കൂലിപ്പണിക്കാർ എന്നുവേണ്ട, സമസ്തമേഖലയിലുള്ളവർ ഇത്തരം തട്ടിപ്പുസംഘങ്ങളുടെ വലയിൽ വീഴുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പാൻ കാർഡ് പുതുക്കൽ
പുത്തൻ തട്ടിപ്പ്
പാൻ കാർഡ് പുതുക്കാനെന്ന പേരിലുള്ള തട്ടിപ്പാണ് ഇപ്പോൾ സൈബർ ലോകത്തെ 'ട്രെൻഡ് '. പാൻ കാർഡ് പുതുക്കാനായി ഫോണുകളിൽ അയച്ചു നിൽകുന്ന ലിങ്കിന്റെ പേരിലാണ് പണം തട്ടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോട്ടയത്ത് മാത്രം എട്ട് പേർക്കാണ് ഇത്തരത്തിൽ പണം നഷ്ടമായത്. രണ്ടാഴ്ച മുമ്പാണ് ജില്ലയിൽ ആദ്യമായി സോഷ്യൽ മീഡിയ ഉപയോഗിച്ച് ലിങ്ക് അയച്ച് പണം തട്ടിയെടുക്കുന്നതിനെപ്പറ്റി സൂചന ലഭിച്ചത്. ഫോണിൽ എസ്.എം. എസ് ആയി ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് തട്ടിപ്പിന് ഇരയായതായി ചൂണ്ടിക്കാട്ടി പ്രവാസി മലയാളിയാണ് ആദ്യമായി പരാതി നൽകിയത്. ഈ പരാതി സൈബർ സെല്ലിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ജാർഖണ്ഡിൽ നിന്നുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തി.
കരുതൽ വേണം...
ഫോൺ ഉപയോഗം കരുതലോടെ മാത്രമേ കൈകാര്യം ചെയ്യാവൂവെന്നും എസ്.എം.എസിനൊപ്പം ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും ബാങ്കുകൾ മുന്നറിയിപ്പ് നൽകുന്നു. ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംശയം തോന്നിയാൽ ബാങ്കുമായി നേരിട്ട് ബന്ധപ്പെടണമെന്നും അജ്ഞാതമായ ലിങ്കുകളിൽ യൂസർ നെയിമും പാസ്വേർഡും നൽകരുതെന്നും അവർ പറയുന്നു. ഒ.ടി.പി സ്വന്തം ഫോണിൽ ലഭിച്ചതാണെങ്കിൽ പോലും അംഗീകാരമില്ലാത്ത വെബ്സൈറ്റുകളിൽ ആഡ് ചെയ്യരുതെന്നും ബാങ്കിൽ നിന്നാണെന്ന് പറഞ്ഞാൽ പോലും ഒ.ടി.പി, പാസ്വേർഡ് എന്നിവ ആർക്കും കൈമാറരുതെന്നും മുന്നറിയിപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |