രണ്ടു പേർ പിടിയിൽ, രണ്ടു പേർ രക്ഷപ്പെട്ടു മയക്കുമരുന്നും തോക്കുകളും പിടിച്ചെടുത്തു
തിരുവനന്തപുരം: തലസ്ഥാനത്ത് ലോഡ്ജിൽ ലഹരി റെയ്ഡിനെത്തിയ പൊലീസിന് നേരെ നാലംഗ സംഘം പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 17കാരൻ ഉൾപ്പെടെ രണ്ടു പേരെ പിടികൂടി. രണ്ടു പേർ രക്ഷപ്പെട്ടു. 5 കിലോ കഞ്ചാവ്, രണ്ടു ഗ്രാം എം.ഡി.എം.എ, രണ്ടു പെല്ലറ്റ് ഗൺ, ഒരു ലൈറ്റർ ഗൺ, രണ്ടു വെട്ടുകത്തി, 5 മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു.
കിള്ളിപ്പാലം കിള്ളി ടവേഴ്സ് ലോഡ്ജിലാണ് സംഭവം. പടക്കമേറിൽ പൊലീസുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. ലോഡ്ജ് റൂം വാടകയ്ക്കെടുത്ത് ലഹരി വില്പന നടത്തുന്ന സംഘത്തിലെ തലവൻ നെടുങ്കാട് കടയ്ക്കൽ യോഗീശ്വരാലയത്തിൽ രജീഷും (22) പിടിയിലായവരിൽപ്പെടുന്നു. വെള്ളായണി സ്വദേശിയാണ് 17കാരൻ.
ലഹരി വില്പന നടക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 12.30ന് നർകോട്ടിക് സെൽ അംഗങ്ങളും കരമന പൊലീസും ലോഡ്ജിലെ മൂന്നാം നിലയിലെ 104ാം നമ്പർ റൂമിൽ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം. മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് ചാടിയാണ് രണ്ടു പേരും രക്ഷപ്പെട്ടത്.
ഇവർ നഗരത്തിലെ വൻകിട കഞ്ചാവ് – ക്വട്ടേഷൻ സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു. രജീഷിന്റെ പേരിലാണ് ലോഡ്ജിൽ മുറിയെടുത്തിരുന്നത്.
രക്ഷപ്പെട്ട പ്രതികളിൽ ഒരാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ഇതിനിടെ പുറത്ത് വന്നു. ടൈൽസ് പാകിയ ഇടറോഡിലൂടെ ഷർട്ട് ധരിക്കാതെ ഓടുന്ന ഇയാൾ ഒരു കടയിൽ ഒളിക്കാൻ ശ്രമിക്കുന്നതും സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ എത്തുന്നതും അവിടന്ന് വീണ്ടും ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.
പേരൂർക്കടയ്ക്ക് പോകണമെന്ന് പറഞ്ഞപ്പോൾ അസ്വാഭാവികത തോന്നിയതിനാലാണ് ഓട്ടോറിക്ഷയിൽ കയറ്റാത്തതെന്ന് ഡ്രൈവർമാർ പിന്നീട് പറഞ്ഞു.
രക്ഷപ്പെട്ടവർക്കായി നഗരത്തിലും നെടുമങ്ങാട്, നെയ്യാറ്റിൻകര ഭാഗത്തും തെരച്ചിൽ നടത്തുകയാണ്. ഇതിൽ ഒരാൾ ബാലരാമപുരം സ്വദേശിയെന്നാണ് വിവരം. ഇവർക്ക് കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘങ്ങളെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കരമന പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |