കുറ്റ്യാടി: ജാനകിക്കാടിൽ കൂട്ടമാനഭംഗത്തിനിരയായ ദളിത് പെൺകുട്ടി രണ്ട് തവണ പീഡനത്തിന് ഇരയായെന്ന് പൊലീസ്. സംഭവത്തിൽ രണ്ടുപേർക്കെതിരെ പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തു. ആദ്യ കേസിൽ റിമാൻഡിലുള്ള രാഹുലും ഇതേ കേസിലെ മറ്റൊരു പ്രതിയും ചേർന്നാണ് പെൺകുട്ടിയെ രണ്ടാമതും പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
ജാനകിക്കാടിനടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തുവച്ച് ഈ മാസം 16നാണ് പതിനേഴുകാരിയായ ദളിത് പെൺകുട്ടി രണ്ടാം തവണ പീഡനത്തിനിരയായത്. കുറ്റ്യാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പെരുവണ്ണാമൂഴി പൊലീസിന് കൈമാറുകയായിരുന്നു.
സായൂജ്, ഷിബു, രാഹുൽ, അക്ഷയ് എന്നീ നാല് പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. പോക്സോ കേസ് ചുമത്തിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി ഇന്ന് അന്വേഷണ സംഘം കോഴിക്കോട് പോക്സോ കോടതിയിൽ അപേക്ഷ നൽകും. ഈ മാസം മൂന്നിനാണ് പെൺകുട്ടി ആദ്യതവണ മാനഭംഗത്തിനിരയായത്.
കുറ്റ്യാടി സ്വദേശിയായ 17കാരിയാണ് പരാതിക്കാരി. മൂന്ന് കായത്തൊടി സ്വദേശികളെയും ഒരു കുറ്റ്യാടി സ്വദേശിയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ ഒരാൾ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ആ പ്രണയം മുതലെടുത്താണ് നാല് പേർ ചേർന്ന് പതിനേഴുകാരിയെ പീഡിപ്പിച്ചത്. ശീതള പാനീയത്തിൽ മയക്കുമരുന്ന് ചേർത്തായിരുന്നു പീഡനം.
പ്രതികൾക്ക് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടോ എന്ന് അന്വേഷണം നടത്തുമെന്നും എ.എസ്.പി പറഞ്ഞു. കഴിഞ്ഞ ദിവസം പെൺകുട്ടിയെ സംശയകരമായ സാഹചര്യത്തിൽ കണ്ടതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്.
നാദാപുരം എ.എസ്.പിയാണ് ആദ്യം നടന്ന കൂട്ടമാനഭംഗ കേസ് അന്വേഷിക്കുന്നത്. പെരുവണ്ണാമൂഴി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസ് പേരാമ്പ്ര ഡിവൈ.എസ്.പി അന്വേഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |