കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഞ്ച് യാത്രക്കാരിൽ നിന്നായി 7.5 കിലോഗ്രാം തൂക്കം വരുന്ന 3.71 കോടിയുടെ സ്വർണം എയർ ഇന്റലിജൻസ്, ഡി.ആർ.ഐ സംഘങ്ങൾ പിടികൂടി. ദുബായിൽ നിന്നെത്തിയ തൃശൂർ വെളുത്തറ സ്വദേശി നിതിൻ ജോർജ്ജിൽ (30) നിന്ന് 1,114 ഗ്രാം സ്വർണം അടിവസ്ത്രത്തിനുള്ളിലും 1,170 ഗ്രാം ശരീരത്തിലൊളിപ്പിച്ച നിലയിലും കണ്ടെത്തി. 92.26 ലക്ഷം രൂപയാണ് വിപണി മൂല്യം. ഷാർജ്ജയിൽ നിന്നെത്തിയ കാസർകോട് മംഗലപ്പാടി സ്വദേശി അബ്ദുൾറഹ്മാനിൽ (60) നിന്ന് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച 676 ഗ്രാം സ്വർണം പിടികൂടി. 29.57 ലക്ഷം രൂപയാണ് വിപണിവില.
ദുബായിൽ നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്ന് ലഗേജ് കൊണ്ടുപോവാൻ ഉപയോഗിച്ച കാർട്ടൺ ബോക്സിന്റെ പാളികൾക്കിടയിൽ പേസ്റ്റ് രൂപത്തിലാക്കിയ സ്വർണവും പിടികൂടി. വളയം സ്വദേശി ബഷീറിൽ(46) നിന്ന് 1,628 ഗ്രാം സ്വർണം പിടിച്ചെടുത്തു. 80.50 ലക്ഷമാണ് വിപണിവില. കൂരാച്ചുണ്ട് സ്വദേശി ആൽബിൻ തോമസിൽ (30) നിന്ന് 83.76 ലക്ഷം രൂപ വിലവരുന്ന 1,694 ഗ്രാം സ്വർണം പിടികൂടി. ഓർക്കാട്ടേരി സ്വദേശി നാസർ ചമ്പോളിയിൽ (35) നിന്ന് പിടിച്ചെടുത്തത് 1,711 ഗ്രാം സ്വർണമാണ്. വിപണിവില 84.61 ലക്ഷം രൂപ. മൂന്നുപേരിൽ നിന്ന് പിടിച്ചെടുത്തതിന് ആകെ 2.49 കോടി രൂപ വിലമതിക്കും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സ്വർണവേട്ട.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |