കൊല്ലം: യുവാവിനെ ആളുമാറി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ അംഗത്തിന് ഒളിസ്ഥലം ഒരുക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പളളി അയണിവേലിക്കുളങ്ങര കോഴിക്കേട് മേക്ക് കിണറ്റുംമൂട്ടിൽ സന്ദീപ് (22) ആണ് പിടിയിലായത്. ഒക്ടോബർ രണ്ടാം വാരം കരുനാഗപ്പളളി പട. വടക്ക് സ്വദേശികളായ യുവാക്കളെ ആളുമാറി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിൽ ഉൾപ്പെട്ടയാൾക്കാണ് ഇയാൾ ഒളിവിൽക്കഴിയാൻ സൗകര്യം ഒരുക്കിയത്.
അക്രമി സംഘത്തിലെ സുഹൈൽ എന്നയാളിന്റെ കാമുകിയെ കരുനാഗപ്പളളി പുള്ളിമാൻ സ്വദേശിയായ യുവാവ് ഫോണിൽ വിളിച്ചതിനെ തുടർന്നുണ്ടായ വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. യുവാവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സുഹൈലിന്റെ നേതൃത്വത്തിലുളള അക്രമി സംഘം രാത്രി എട്ടരയോടെ കരുനാഗപ്പളളി എസ്.ബി.എം ജംഗ്ഷന് പടിഞ്ഞാറ് സിബി ഹോട്ടലിന് സമീപം റോഡിൽ രണ്ട് സ്കൂട്ടറുകളിലും കാറിലുമായി കാത്തുനിൽക്കുകയും ഈ സമയം അതുവഴി സുഹൃത്തുക്കൾക്കൊപ്പം സ്കൂട്ടറിൽ വന്ന അലി മുഹമ്മദിനെ ആളുമാറി തടഞ്ഞ് നിറുത്തി ആക്രമിക്കുകയുമായിരുന്നു. അക്രമി സംഘത്തിലെ ഒമ്പത് പേരെ ആക്രമണം നടന്ന അന്നുതന്നെ പൊലീസ് പിടി കൂടിയിരുന്നു. കരുനാഗപ്പളളി ഇൻസ്പെക്ടർ ജി, ഗോപകുമാറിന്റെ നേതൃത്വത്തിൽ, എസ്.ഐമാരായ ജയശങ്കർ, എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ, സി.പി.ഒ ഹാഷിം എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |