മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ തീവ്രവാദ ബന്ധം ആരോപിച്ചതിന് ആലുവ പ്രിൻസിപ്പൽ എസ്.ഐ ആർ.വിനോദ്, ഗ്രേഡ് എസ്.ഐ രാജേഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് ഡി.ഐ.ജി കോറി സഞ്ജയ് കുമാർ ഗുരുഡിൻ ആണ് ഇവരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കിയതിൽ പൊലീസിന്റെ വീഴ്ച്ച അന്വേഷിക്കാൻ മുനമ്പം ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി.
കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് അൽ അമീൻ അഷ്രഫ്, യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.എ.കെ. നജീബ്, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ് അനസ് പള്ളിക്കുഴി എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച പുലർച്ചെ ആലുവ പൊലീസ് വീടുവളഞ്ഞ് പിടികൂടിയത്. ഇവർക്ക് കോടതി ജാമ്യം നൽകിയിരുന്നു. രഹസ്യാന്വേഷണത്തിൽ പൊലീസ് നടപടി ഗൂഢലക്ഷ്യത്തോടെയാണെന്ന് കണ്ടത്തി. ആലുവ പൊലീസിന് നാണക്കേടുണ്ടാക്കിയ സമരക്കാരോടുള്ള വിരോധം തീർക്കാൻ തീവ്രവാദ ബന്ധം കെട്ടിച്ചമച്ചതാണെന്നാണ് കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |