അപകടമുണ്ടായത് പെരുമ്പടപ്പിൽ
കൊച്ചി: മകൻ ബൈക്കപകടത്തിൽ മരിച്ചതിൽ ദുരൂഹതയുണ്ടെന്നും സത്യം പുറത്തുകൊണ്ടുവരാൻ വീണ്ടും അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് തൃശൂർ അവിയൂർ സ്വദേശിനി ഖദീജ ഉസ്മാൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് കെ. ഹരിപാൽ ഹർജി വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. ഹർജിക്കാരിയുടെ 16 വയസുള്ള മകൻ നജിമുദ്ദീനും സുഹൃത്ത് അബ്ദുൾ വഹീദും ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. 2016 നവംബർ 20നായിരുന്നു അപകടം.
സ്കൂട്ടർ ഓടിച്ചിരുന്ന അബ്ദുൾ വഹീദ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. നജിമുദ്ദീൻ രണ്ടു ദിവസം കഴിഞ്ഞ് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മകന്റെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയില്ലെന്ന് ഹർജിക്കാരി ആരോപിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇൻക്വസ്റ്റ് റിപ്പോർട്ടും തമ്മിൽ വൈരുദ്ധ്യങ്ങളുണ്ട്. മലപ്പുറം പെരുമ്പടപ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
അപകടത്തിൽ സ്കൂട്ടറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നില്ല. സംഭവസ്ഥലത്ത് രക്തക്കറ കണ്ടിരുന്നില്ല. തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തുന്നതിനു പകരം ഇൻക്വസ്റ്റ് തയ്യാറാക്കിയ എസ്.ഐയുടെ നിർബന്ധ പ്രകാരം കുന്നംകുളം താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ് മോർട്ടം നടത്തിയതെന്നും ഹർജിയിൽ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ കേസിൽ നിയോഗിച്ച് പുനരന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |