ആലുവ: ആലുവയിൽ ട്രെയിൻതട്ടി മരിച്ച യുവതിയും പിന്നാലെ പെരിയാറിൽ ചാടി മരിച്ച യുവാവും കമിതാക്കളാണെന്ന് പൊലീസ്. എടത്തല തേക്കിലക്കാടുമൂല പുത്തൻവീട്ടിൽ രാജ്കുമാറിന്റെ ഭാര്യ മഞ്ജു(42), പുക്കാട്ടുപടി മാളേക്കപ്പടി (പിറളി) താഴത്തേടത്ത് വീട്ടിൽ ജയചന്ദ്രന്റെ മകൻ എം.ജെ. ശ്രീകാന്ത് (39) എന്നിവരാണ് വ്യാഴാഴ്ച വൈകിട്ട് മരിച്ചത്. മഞ്ജുവിനെ വൈകിട്ട് ആറുമണിയോടെയാണ് പുളിഞ്ചോട് റെയിൽവേ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. അരമണിക്കൂറിനകം ശ്രീകാന്ത് മാർത്താണ്ഡവർമ്മ പാലത്തിൽ നിന്ന് പെരിയാറിലേക്ക് ചാടുകയായിരുന്നു. ഇയാൾക്ക് വേണ്ടി രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.
ഇന്നലെ രാവിലെ കുഞ്ഞുണ്ണിക്കരയിലെ മുങ്ങൽവിദഗ്ദ്ധരുടെ സഹായത്താലാണ് ഫയർഫോഴ്സ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയും യുവാവും വ്യാഴാഴ്ച്ച വൈകിട്ട് സ്‌കൂട്ടറിൽ ഒരുമിച്ച് സഞ്ചരിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. സ്ത്രീയുടേതെന്ന് കരുതുന്ന സ്‌കൂട്ടറിന്റെ താക്കോൽ യുവാവ് പുഴയിലേക്ക് ചാടിയ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയതായി പറയുന്നു. ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൊലീസ് പറയുന്നത്: ഭർത്താവും രണ്ട് മക്കളുമുള്ള മഞ്ജു കൊടികുത്തുമല ഡൈനാമിക്കിലെ ജീവനക്കാരിയാണ്. ശ്രീകാന്ത് കാറ്ററിംഗ് സ്ഥാപനത്തിലെ ഡ്രൈവറാണ്. മൂന്നുമാസം മുമ്പാണ് ശ്രീകാന്ത് ഇവരുടെ വീടിനടുത്ത് വാടകയ്ക്ക് താമസം ആരംഭിച്ചത്. പിന്നീട് ഇവർ തമ്മിൽ അടുപ്പത്തിലായി. കഴിഞ്ഞദിവസം ഇക്കാര്യം മഞ്ജുവിന്റെ വീട്ടിൽ അറിഞ്ഞതിനെത്തുടർന്ന് ശ്രീകാന്തിനെ മഞ്ജു ആലുവയിലേക്ക് വിളിച്ചുവരുത്തി. ഇരുവരും ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചാണ് ആലുവയിലെത്തിയതെന്ന് പറയുന്നു. മഞ്ജുവിനെ പുളിഞ്ചോട് ഭാഗത്തെത്തിച്ച ശേഷം മഞ്ജുവിന്റെ സ്കൂട്ടറുമായി ശ്രീകാന്ത് മാർത്താണ്ഡവർമ്മ പാലത്തിന് സമീപത്തെത്തി. തുടർന്ന് പരസ്പരം ഫോണിൽ സംസാരിച്ചു. ട്രെയിൻ വന്നപ്പോൾ മഞ്ജു ട്രെയിന് മുമ്പിലേക്ക് ചാടി. തൊട്ടുപിന്നാലെ ശ്രീകാന്ത് പുഴയിലേക്കും ചാടുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കോമളമാണ് ശ്രീകാന്തിന്റെ മാതാവ്. അഞ്ജലി ഏക സഹോദരിയാണ്. കണ്ണൂർ പയ്യന്നൂർ സ്വദേശികളായ ചന്ദ്രൻപിള്ള - വിജി ദമ്പതികളുടെ മകളാണ് മഞ്ജു. അഭിരാജ്, മനു എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |