കണ്ണൂർ: മയക്കുമരുന്ന് സംഘത്തിന്റെ രഹസ്യം എക്സൈസിന് ചോർത്തികൊടുത്തെന്ന് ആരോപിച്ച് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. പനങ്കാവ് സ്വദേശികളായ സനീഷ്, വൈശാഖ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പനങ്കാവ് സ്വദേശികളായ ജിതിൻ റാം, സുധീഷ് എന്നിവരെ പിടികൂടാനുണ്ട്.
ജിതിനും സുധീഷുമാണ് മുഖ്യപ്രതികൾ. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. പാലയാട് എൽ.എൽ.ബി വിദ്യാർത്ഥിയായ കൊറ്റാളി സ്വദേശി എ.കെ. അക്ഷയിനാണ് (22) മർദ്ദനമേറ്റത്. എൽ.എൽ.ബി പഠനത്തിന്റെ ഭാഗമായി പ്രബന്ധം തയ്യാറാക്കാൻ കഴിഞ്ഞ ഒരാഴ്ചയായി അക്ഷയ് എക്സൈസ് ഓഫീസിൽ എത്തിയിരുന്നു. ഇടയിൽ ഒരു ദിവസം എക്സൈസിന്റെ വാഹനത്തിൽ അക്ഷയിനെ ഉദ്യോഗസ്ഥർ വീട്ടിൽ എത്തിച്ചത് കണ്ട സുഹൃത്തുക്കളിലൊരാൾ തന്റെ മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച് ചോർത്തി കൊടുത്തെന്ന സംശയത്തിലാണ് അക്ഷയിനെ മറ്റു സുഹൃത്തുക്കളെ കൂട്ടി മർദ്ദിച്ചത്.
രണ്ട് സുഹൃത്തുക്കളാണ് വീട്ടിലെത്തി യുവാവിനെ കൂട്ടികൊണ്ട് പോയത്. സ്ഥിരമായി തമ്പടിക്കുന്ന പനങ്കാവ കുണ്ടംചാലിലെ സ്വാമി മഠത്തിന് സമീപം എത്തിച്ച ശേഷം ഇവർ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിന് ശേഷം സമീപത്തെ കിണറിൽ കെട്ടിതാഴ്ത്താനുള്ള ശ്രമത്തിനിടെ സമീപത്തുണ്ടായിരുന്ന സ്ത്രീയുടെ ശ്രദ്ധയിൽപെട്ടതാണ് അക്ഷയിന് തുണയായത്. ഇവരും മകളും നിലവിളിച്ച് ആളുകളെ കൂട്ടുകയായിരുന്നു. നാട്ടുകാരാണ് അക്ഷയിനെ ആശുപത്രിയിലാക്കിയത്. പനങ്കാവിൽ തമ്പടിച്ച മയക്കുമരുന്ന് സംഘത്തിനെതിരെ കർശനനടപടിയെടുക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |