വർക്കല: അയിരൂരിൽ എട്ടംഗസംഘം രാത്രിയിൽ വീടാക്രമിച്ച് പെൺകുട്ടിയെ കടത്തികൊണ്ടുപോയ സംഭവത്തിൽ അഞ്ച് പേരെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. നടയറ സ്വദേശികളായ റമീസ് (24), അമീർഖാൻ (24), അഷീബ് (23), ചാവടിമുക്ക് സ്വദേശി മുനീർ (24), ചിറയിൻകീഴ് ശാർക്കര സ്വദേശി അജയകുമാർ (24) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം രാത്രി 11ഓടെ അയിരൂർ ഇടയിലാഴികം ഗോപകുമാറിന്റെ വീട്ടിലാണ് സംഭവം. വീട്ടിലെ പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും കുട്ടിയെ ഇറക്കി വിടണമെന്നും ആവശ്യപ്പെട്ടാണ് റമീസും സംഘവും എത്തിയത്. മാരകായുധങ്ങളുമായി ബൈക്കുകളിൽ എത്തിയ സംഘം വീടിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും വീടിന്റെ മുൻവശത്തെ വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും മുറികളുടെ ജനൽപാളികളുടെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തു. ബഹളം കേട്ട് എത്തിയ നാട്ടുകാരെയും സംഘം ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം വീടിന്റെ പിറകിലെ വാതിൽ ചവിട്ടി പൊളിച്ചു അകത്തു കയറി പെൺകുട്ടിയെ ഇറക്കികൊണ്ട് പോവുകയായിരുന്നു. തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ അച്ഛനെയും അമ്മയെയും ക്രൂരമായി മർദ്ദിച്ചു. നാട്ടുകാർ വിവരം അയിരൂർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയെങ്കിലും പെൺകുട്ടിയുമായി അക്രമി സംഘം കടന്ന് കളഞ്ഞു.
തുടർന്ന് വീട്ടുകാരിൽ നിന്ന് വിവരം ശേഖരിക്കുമ്പോഴാണ് പെൺകുട്ടി റമീസ് എന്ന യുവാവുമായി പ്രണയത്തിൽ ആയിരുന്നുവെന്നും കുട്ടിക്ക് 18 വയസ് തികഞ്ഞതെ ഉള്ളൂ എന്നുമുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. റമീസിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
റമീസിന് ഒപ്പം സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയെ സ്വീകരിക്കാൻ ഇരുവരുടെയും വീട്ടുകാർ തയ്യാറാകാത്തതിനെ തുടർന്ന് പൊലീസ് പെൺകുട്ടിയെ തിരുവനന്തപുരം മഹിളാ മന്ദിരത്തിലേക്ക് മാറ്റി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘത്തിലെ മറ്റ് മൂന്ന് പേർക്കുള്ള അന്വേഷണം ഊർജിതപ്പെടുത്തിയതായി അയിരൂർ പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |