നിലമ്പൂർ: മൈസൂരുവിലെ പാരമ്പര്യവൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന പ്രതി ഷൈബിൻ അഷ്റഫിനെ മുക്കട്ടയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികൾ പൂർത്തിയാക്കിയത്. കസ്റ്റഡി കാലാവധി തീരുന്നതിനാൽ തിങ്കളാഴ്ച ഷൈബിൻ ഉൾപ്പെടെയുള്ള പ്രതികളെ തിരികെ ജയിലിലേക്കയക്കും.
രാവിലെ 10.30 ഓടെയാണ് പൊലീസ് വാഹനത്തിൽ പ്രതിയെ മുക്കട്ടയിലെ വീട്ടിലെത്തിച്ചത്. വീട്ടിനുള്ളിലും പുറത്തുമായി അര മണിക്കൂറോളം തെളിവെടുത്തു. തെളിവെടുപ്പ് പൂർത്തിയാക്കി വാഹനത്തിൽ കയറുന്നതിനിടെ കാര്യമായി ഒന്നുമില്ലെന്നും ജയിച്ചുവരുമെന്നും ഷൈബിൻ അഷ്റഫ് കാമറയ്ക്കുമുന്നിൽ പറയുന്നുണ്ടായിരുന്നു. ചന്തക്കുന്നിലെ ഒരു ബേക്കറിയിലും ഷൈബിനെ എത്തിച്ചു. കസ്റ്റഡി കാലാവധി പൂർത്തിയാക്കി തിങ്കളാഴ്ച മൂന്ന് പ്രതികളെയും തിരികെ കോടതിയിൽ ഹാജരാക്കും. മുഖ്യപ്രതിയായ ഷൈബിൻ, ബത്തേരി പൊന്നക്കാരൻ ഷിഹാബുദ്ദീൻ, മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരെയാണ് രണ്ടാം ഘട്ടത്തിൽ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നത്.ഇവരുമായി ബത്തേരിയിലും മൈസൂരുവിലും എടവണ്ണപാലം എന്നിവിടങ്ങളിലും തെളിവെടുപ്പ് നേരത്തെ തന്നെ പൊലീസ് പൂർത്തിയാക്കിയിരുന്നു. മറ്റൊരു പ്രതി നൗഷാദിനെ ആദ്യഘട്ടത്തിൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |