50,000 രൂപ നഷ്ടമായി
കോഴിക്കോട്: കോട്ടൂളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് 50,000 രൂപ കവർന്നു. കോട്ടൂളിയിലെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പിലാണ് കവർച്ച നടന്നത്. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. രാത്രി 12വരെ പ്രവർത്തിക്കുന്ന പമ്പിലെ പ്രവർത്തന സമയം കഴിഞ്ഞ് പണം എണ്ണിത്തിട്ടപ്പെടുത്തിയിരുന്ന മുഹമ്മദ് റാഫി എന്ന ജീവനക്കാരനെയാണ് മർദ്ദിച്ച് അവശനാക്കിയ ശേഷം കെട്ടിയിട്ട് പണം കവർന്നത്. പരിക്കേറ്റ ജീവനക്കാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് മുളകുപൊടി വിതറിശേഷമായിരുന്നു ആക്രമണം. കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച മോഷ്ടാവ് പെട്രോൾ പമ്പിലെ ഓഫീസിലേക്ക് കയറി. മുളകുപൊടി എറിഞ്ഞ ശേഷം ജീവനക്കാരനെ കീഴ്‌പ്പെടുത്തി. പെട്രോൾ പമ്പിലെ ചവിട്ടുപടിയിലും മുറിയിലുമെല്ലാം മുളകുപൊടി വിതറിയിട്ടുണ്ട്. മുളകുപൊടിയുടെ ഒഴിഞ്ഞ പായ്ക്കറ്റുകൾ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച് കീഴ്‌പ്പെടുത്തിയ ശേഷം കൈകൾ കെട്ടിയിട്ട് കവർച്ച നടത്തുകയായിരുന്നു. ഇവിടെ കൂടുതൽ പണം ഉണ്ടായിരുന്നെങ്കിലും ഇത് സൂക്ഷിച്ച സ്ഥലം മോഷ്ടാവിന്റെ ശ്രദ്ധയിൽപ്പെടാതിരുന്നതിനാൽ മോഷ്ടിക്കപ്പെട്ടില്ല. മോഷ്ടാവ് ഹിന്ദി സംസാരിക്കുന്നതായാണ് ജീവനക്കാരൻ പറയുന്നത്.
18 സ്ഥിരം ജീവനക്കാരുള്ള പെട്രോൾ പമ്പിൽ മൂന്ന് ഷിഫ്റ്റുകളിലായിട്ടാണ് ജോലി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു. പമ്പിലെ സി.സി.ടി.വികൾക്ക് പുറമെ പുറത്തുള്ള സി.സി.ടി.വികളും പരിശോധിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |