മൂവാറ്റുപുഴ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ഇരുന്നൂറോളം ഉദ്യോഗാർത്ഥികളിൽ നിന്നായി അഞ്ച് കോടിയോളം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി കോട്ടയം കുറവിലങ്ങാട് നസ്രത്ത് ഹിൽ കരിക്കുളം വീട്ടിൽ ഡിനോ ബാബു സെബാസ്റ്റ്യൻ (31) മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായി. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പെന്റ ഓവർസീസ് കൺസൽട്ടന്റ്സ്, ബ്രിട്ടീഷ് അക്കാദമി എന്നീ സ്ഥാപനങ്ങളുടെ പേരിലായിരുന്നു തട്ടിപ്പ്. 2019 മുതൽ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിച്ചു വന്നിരുന്ന സ്ഥാപനത്തെപ്പറ്റി വ്യാപകമായ പരാതി ഉയർന്നിരുന്നു. കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ പ്രതിയെ എറണാകുളത്തെ ഒളിസങ്കേതത്തിൽ നിന്നാണ് മൂവാറ്റുപുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ് . മുഹമ്മദ്‌റിയാസിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ കെ .എൻ. രാജേഷ്, എസ്.ഐമാരായ കെ.കെ രാജേഷ് , എ.എസ്.ഐ. പി.സി. ജയകുമാർ, സീനിയർ സി.പി.ഒ ബിബിൻ മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ പോയ മറ്റു പ്രതികൾക്കായി അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടന്ന പ്രതിയെ തിരികെകൊണ്ടുവരാൻ ലുക്ക് ഔട്ട് നോട്ടീസ് തയ്യാറാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |