സുൽത്താൻ ബത്തേരി: മതപഠനത്തിനായി മദ്രസയിലെത്തിയ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയെന്നതിന്റെ പേരിൽ മദ്രസ അദ്ധ്യാപകനെ പോക്‌സോ കേസിൽ സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി റഹ്‌മത്ത് നഗറിലെ നുറുൽ ഇസ്ലാം മദ്രസയിലെ അദ്ധ്യാപകനായ നായ്ക്കട്ടി ചിറക്കമ്പം തയ്യിൽ അബ്ദുള്ള (49)യാണ് അറസ്റ്റിലായത്. ബത്തേരി കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു.
ആറാംക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയോട് മദ്രസ അദ്ധ്യാപകൻ മോശമായി പെരുമാറിയെന്നാണ് പരാതി. അദ്ധ്യാപകന്റെ പെരുമാറ്റത്തെപ്പറ്റി വിദ്യാർത്ഥിനി വീട്ടിൽ അറിയിക്കുകയും വീട്ടുകാർ ചൈൽഡ് ലൈനിൽ പരാതി നൽകുകയും ചെയ്തു. ചൈൽഡ് ലൈൻ പരാതി പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നാണ് പോക്‌സോ പ്രകാരം അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്. തന്നോട് മോശമായി പെരുമാറിയതുപോലെ മറ്റ് കുട്ടികളോടും ഇയാൾ പെരുമാറിയിട്ടുണ്ടെന്ന വിദ്യാർത്ഥിനിയുടെ
വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഴുവൻ കുട്ടികളെയും ചൈൽഡ് ലൈൻ കൗൺസിലിംഗിന്
വിധേയമാക്കിവരികയാണ്. സുൽത്താൻ ബത്തേരി പൊലീസ് ഇൻസ്‌പെക്ടർ കെ.പി.ബെന്നി, എസ്.ഐ.സലീം, സീനിയർ സി.പി.ഒ സന്തോഷ്, സി.പി.ഒ ടോണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |