മാന്നാർ : കഞ്ചാവ് വില്പനയിലൂടെ ലഭിച്ച പണം വീതം വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് 22കാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമച്ച നാലംഗ സംഘം പിടിയിൽ. എണ്ണയ്ക്കാട് നെടിയത്ത് കിഴക്കേതിൽ സുധന്റെ മകൻ നന്ദു (22)വിനെ വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലാണ് കായംകുളം പത്തിയൂർ എരുവ ജിജീസ് വില്ലയിൽ തക്കാളി ആഷിഖ് എന്ന് വിളിക്കുന്ന ആഷിഖ്, (27) മാന്നാർ വലിയകുളങ്ങര ഗംഗോത്രി കണ്ണൻകുഴിയിൽ വീട്ടിൽ രജിത്ത് (22), ചെങ്ങന്നൂർ പാണ്ഡവൻപാറ അർച്ചന ഭവനിൽ അരുൺ വിക്രമൻ (26), മാവേലിക്കര പല്ലാരിമംഗലം തെക്കേമുറി ചാങ്കൂർ വീട്ടിൽ ഉമേഷ് (26)എന്നിവരെ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി നന്ദുവിനെ കാണ്മാനില്ല എന്ന് കാണിച്ച് മാതാപിതാക്കൾ മാന്നാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നന്ദുവിനെ സ്കോർപ്പിയോ കാറിൽ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടന്നതായി പ്രദേശത്തു നിന്നും വിവരം ലഭിച്ചത്. പാണ്ഡവൻപാറ പ്രദേശത്തു നിന്നും ചെങ്ങന്നൂർ പൊലീസിന്റെ സഹായത്തോടെയാണ് മാന്നാർ പൊലീസ് പ്രതികൾ അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച സ്കോർപ്പിയോ കാറും പൊലിസ് കസ്റ്റഡിയിൽ എടുത്തു.
നന്ദുവിനെ കാണാതാവുകയും മൊബൈൽ ഫോൺ ആറിന്റെ തീരത്ത് കിടന്ന് ലഭിച്ചതും ദുരൂഹതക്ക് കാരണമായിരുന്നു. എന്നാൽ, ശനിയാഴ്ച രാത്രിയിൽ നന്ദുവിനെ സ്കോർപിയോ കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയും അവരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ നന്ദു അടുത്ത വീടിന്റെ മുകളിൽ കയറി ഒളിച്ചിരുന്ന് രക്ഷപ്പെടുകയുമായിരുന്നു.
കായംകുളം, ഓച്ചിറ ഉൾപ്പെടെ പല സ്റ്റേഷനുകളിലും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും രണ്ടുതവണ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുള്ള ആളാണ് തക്കാളി ആഷിക് എന്നും പൊലീസ് പറഞ്ഞു. മാന്നാർ എസ്.എച്ച്.ഒ ജി. സുരേഷ്കുമാറിന്റെ നിർദ്ദേശാനുസരണം മാന്നാർ പൊലീസ് എസ്.ഐമാരായ അഭിരാം, ജോൺ തോമസ്, ശ്രീകുമാർ, ചെങ്ങന്നൂർ എസ്.ഐ അഭിലാഷ്, സിവിൽ പൊലീസ് ഓഫീസർ സിദ്ധിക്ക് ഉൽ അക്ബർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |