ചെങ്ങന്നൂർ: മുത്തശിയുടെ സഹോദരിയും കിടപ്പുരോഗിയുമായ വൃദ്ധയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. ചാരുംമൂട് കോയിക്കപ്പറമ്പിൽ അന്നമ്മ വർഗീസ് (80) ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് റിഞ്ജു സാമിനെ (29) അറസ്റ്റുചെയ്തു. ഇന്നലെ പുലർച്ചെ നാലു മണിയോടെ മുളക്കുഴ പഞ്ചായത്ത് ജംഗ്ഷന് സമീപമാണ് സംഭവം. റിഞ്ജുവിന്റെ പിതാവ് സാം, മാതാവ് റോസമ്മ എന്നിവർ ഈ സമയം വീട്ടിലുണ്ടായിരുന്നു.
മെഴുവേലി സ്വദേശികളായ ഇവർ മുളക്കുഴയിൽ വാടകയ്ക്ക് താമസിക്കുകയാണ്. ചാരുംമൂട്ടിലെ കുടുംബവീടിന്റെ പണികൾ നടക്കുന്നതിനാൽ ഇവരോടൊപ്പമാണ് കുറച്ചു മാസമായി അന്നമ്മ കഴിഞ്ഞിരുന്നത്. അന്നമ്മയുടെ ഏക മകൾ വിദേശത്താണ്.മാനസിക വിഭ്രാന്തിയുള്ളയാളാണ് റിഞ്ജുവെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : പുലർച്ചെ എഴുന്നേറ്റ റിഞ്ജു , ലൈറ്റിട്ടത് എന്തിനാണെന്ന് ചോദിച്ച് മാതാപിതാക്കളോട് തട്ടിക്കയറി. പിന്നീട് ഇവരെ മർദ്ദിച്ച് വീടിനു പുറത്താക്കി. വീട് അകത്തുനിന്ന് പൂട്ടി. തുടർന്ന് കട്ടിലിൽ കിടന്ന അന്നമ്മയെ വെട്ടിക്കൊലപ്പെടുത്തി.ചെന്നൈയിൽ സ്വകാര്യ ആഭരണശാലയിൽ ജോലി ചെയ്തിരുന്ന റിഞ്ജു അഞ്ചു വർഷം മുമ്പാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. പിന്നീട് മറ്റ് ജോലികൾക്ക് പോയിട്ടില്ല.
മാനസിക വിഭ്രാന്തിക്ക് അഞ്ചുവർഷം മുമ്പ് റിഞ്ജുവിനെ ചികിത്സിച്ചിട്ടുണ്ടെന്ന് മാതാവ് പറഞ്ഞു. ഒരാഴ്ചയായി വീണ്ടും മനസിക രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരുന്നു.ഇയാൾ മാനസിക രോഗിയാണെന്നതിൽ പൊലീസിന് സംശയമുണ്ട്. കൊലപാതകം നടത്തിയ ശേഷം വെട്ടുകത്തി ഒളിപ്പിച്ചുവച്ചതാണ് പൊലീസിന് സംശയം ജനിപ്പിച്ചത്. . ചോദ്യം ചെയ്യലിലും ഇയാൾ എല്ലാ കാര്യങ്ങൾക്കും വ്യക്തമായിമറുപടി പറഞ്ഞു. അന്നമ്മ ഒപ്പം താമസിക്കുന്നതിനെ ചൊല്ലി മുമ്പ് റിഞ്ജു പലതവണ വഴക്കുണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |