തിരുവനന്തപുരം :ഒൻപത് വർഷം മുമ്പ് ആനാട് വേങ്കവിള വേട്ടമ്പളളി സ്വദേശി സുനിതയെ ഭർത്താവ് ജോയ് ആന്റണി ചുട്ടുകൊന്ന കേസിലെ ശാസ്ത്രീയ തെളിവായി ഡി. എൻ.എ പരിശോധിക്കാൻ കോടതി നിർദ്ദേശം. പൊലീസിന്റെ ഗുരുതര വീഴ്ച പരിഹരിക്കാനാണ് സുനിതയുടെ മക്കളുടെ രക്ത സാമ്പിളുകളുടെ ഡി. എൻ. എ പരിശോധന. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് പ്രോസിക്യൂഷന് നിർദ്ദേശം നൽകിയത്.
2013 ആഗസ്റ്റ് 3നാണ് സംഭവം. പ്രതി ജോയ് ആന്റണി നാലാമത് വിവാഹം കഴിക്കാനായി മൂന്നാം ഭാര്യ സുനിതയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊന്ന് മൂന്ന് കഷ്ണങ്ങളാക്കി സെപ്ടിക് ടാങ്കിൽ തളളിയെന്നാണ് കേസ്. രണ്ടാഴ്ച കഴിഞ്ഞ് ശരീരാവശിഷ്ടങ്ങൾ ജോയ് ആന്റണിയുടെ വീട്ടിലെ സെപ്ടിക് ടാങ്കിൽ നിന്ന് ആർ.ഡി.ഒ യുടെ നേതൃത്വത്തിൽ പൊലീസ് കണ്ടെടുത്തിരുന്നു.
കൊല്ലപ്പെട്ടത് സുനിതയാണെന്ന് സ്ഥാപിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും കുറ്റപത്രം സമർപ്പിക്കുമ്പോൾ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഇതില്ലാത്തിടത്തോളം 'സുനിത ഇപ്പോഴും ജീവിച്ചിരിക്കുന്നു' എന്ന പ്രതിഭാഗത്തിന്റെ വാദം ജയിക്കുമെന്ന് ബോദ്ധ്യമായതോടെയാണ് സർക്കാർ അഭിഭാഷകൻ സുനിതയുടെ ശരീരാവശിഷ്ടങ്ങൾ ഫോറൻസിക് ലാബിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അത് സുനിതയുടെ മക്കളുടെ ഡി. എൻ. എയുമായി ചേരുമോ എന്ന് പരിശോധിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടത്.
പ്രതിഭാഗത്തിന്റ ശക്തമായ എതിർപ്പ് അവഗണിച്ച കോടതി, സുനിതയുടെ മക്കളും നിർണായക സാക്ഷികളുമായ ജോമോളോടും ജീനമോളോടും ഈ മാസം 23 ന് ഹാജരായി ഡി. എൻ. എ പരിശോധനയക്ക് രക്ത സാമ്പിൾ നൽകാൻ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |