പണവും ഉരുളിയും വിളക്കുകളും കവർന്നു
തിരുവല്ല: പരുമല തിക്കപ്പുഴയിലെ ക്ഷേത്രത്തിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിക്കപ്പുഴ തിരുവാർമംഗലം മഹാദേവ ക്ഷേത്രത്തിന്റെ തിടപ്പള്ളി കുത്തിതുറന്ന് മൂന്ന് വലിയ വിളക്കുകളും ഉരുളിയും അപഹരിച്ചു. ശ്രീകോവിലിന്റെ താഴ് തകർത്തശേഷം കതക് കുത്തിതുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കാണിക്കവഞ്ചി തകർക്കാനും ശ്രമിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ കഴകക്കാരൻ ഇന്നലെ രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ക്ഷേത്രത്തിന് സമീപത്തെ ലിജോയുടെ ഉടമസ്ഥതയിലുള്ള പൊന്നൂസ് ബേക്കറിയിൽ മോഷണം നടന്നു. ഗ്രില്ല് തകർത്ത് അകത്തുകയറി ഷട്ടറിന്റെ പൂട്ട് പൊളിച്ച് നാലായിരം രൂപയോളം അപഹരിച്ചു. മോഷ്ടാക്കൾ കടയിൽ നിന്നെടുത്ത് കുടിച്ച സോഫ്റ്റ് ഡ്രിംഗ്‌സിന്റെ ഒഴിഞ്ഞ കുപ്പികൾ ഇവിടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള ഹരിവിജയ ബേക്കറിയിലും മോഷണം നടന്നു. പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ മേശവലിപ്പ് ഉൾപ്പടെയാണ് കവർന്നത്. രാവിലെ കടയിലേക്കുള്ള പാലിനും മറ്റുമായി സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. ഇതിന് സമീപമുള്ള സോമന്റെ ഉടമസ്ഥതയിലുള്ള കേരളാ സ്‌റ്റോർ എന്ന സ്ഥാപനത്തിലും മോഷണമുണ്ടായി. ഇവിടുത്തെ ഹെൽത്ത് സെന്ററിന്റെ പൂട്ട് പൊളിക്കാനും ശ്രമിച്ചിട്ടുണ്ട്. ഇവിടുത്തെ കാമറയിൽ മോഷ്ടാക്കളുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്. മുഖംമൂടി ധരിച്ച് കൈയ്യുറകൾ ധരിച്ച് പിക്കാസ് കൊണ്ട് പൂട്ട് പൊളിക്കുന്ന ദൃശ്യങ്ങളാണ് പതിഞ്ഞിരിക്കുന്നത്. മറ്റൊരാൾ ടോർച്ച് അടിച്ചു കൊടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇരുട്ടായതിനാൽ ദൃശ്യങ്ങൾ വ്യക്തമല്ല. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നിരിക്കുന്നതെന്ന് കാമറയിലെ ദൃശ്യങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. ഇതിന് മുൻപും തിക്കപ്പുഴയിലെ കടകളിൽ മോഷണം നടന്നിട്ടുണ്ട്. പുളിക്കീഴ് പൊലീസെത്തി പ്രാഥമിക പരിശോധനകൾ നടത്തി. തുടർന്ന് പത്തനംതിട്ടയിൽ നിന്നും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |