തിരുവനന്തപുരം:14-കാരിയെ കടന്നുപിടിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന് ആറുവർഷം കഠിന തടവും 25,500 രൂപ പിഴയും തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി സുദർശൻ ശിക്ഷിച്ചു.മാറനല്ലൂർ ചെന്നിവിള വിജി ഭവനിൽ രവീന്ദ്രൻ നായർ (64)ക്കാണ് ശിക്ഷ . പിഴ അടച്ചില്ലെങ്കിൽ രണ്ടുകൊല്ലം കൂടുതൽ തടവ് അനുഭവിക്കണം.
2019 ആഗസ്റ്റ് 23 വൈകിട്ട് വെള്ളയമ്പലം നളന്ദ ജംഗ്ഷനിലാണ് സംഭവം. സൈക്കിൾ ചവിട്ടുകയായിരുന്ന പെൺകുട്ടിയെ പ്രതി തടഞ്ഞുനിർത്തി കടന്നുപിടിക്കുകയായിരുന്നു. നളന്ദ ജംഗ്ഷനിലുള്ള ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി.റോഡിൽ തിരക്കില്ലാത്ത തക്കം നോക്കിയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.
പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ഭയന്ന കുട്ടി പുറത്താരോടും പറഞ്ഞില്ല.പിന്നീട് പല തവണ കുട്ടിയോട് പ്രതി അപമര്യാദയായി പെരുമാറി.കുട്ടിയുടെ സ്വഭാവത്തിൽ വന്ന വ്യത്യാസം സ്കൂളിലെ അദ്ധ്യാപിക തിരക്കിയപ്പോഴാണ് സംഭവം പുറത്തായത്.തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹനും, അഡ്വ.എം.മുബീനയും ഹാജരായി. 15 സാക്ഷികളെ വിസ്തരിച്ചു.20 രേഖകൾ ഹാജരാക്കി. പിഴ തുക ഇരയായ പെൺകുട്ടിക്ക് നൽകും.മ്യൂസിയം സബ് ഇൻസ്പെക്ടർമാരായ ബി.എം.ഷാഫി,ശ്യാംരാജ് ജെ .നായർ എന്നിവരാണ് കേസന്വേഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |