സാക്ഷികളെ വിളിപ്പിക്കും
തിരുവനന്തപുരം: യുവ സംവിധായിക നയനയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കേസിലെ സാക്ഷികളുൾപ്പെടെ സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ പേരെയും പ്രത്യേക അന്വേഷണസംഘം വീണ്ടും വിളിപ്പിക്കും. കേസിലെ മഹസർ വിവരങ്ങളിലും സാക്ഷിമൊഴികളിലും അപാകതകളോ എന്തെങ്കിലും വിവരങ്ങൾ വിട്ടുപോയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണിത്.
കേസിൽ നയനയുടെ സഹോദരനെ മൊഴിയെടുക്കാനായി ഇന്നലെ അന്വേഷണസംഘം വിളിപ്പിച്ചിരുന്നെങ്കിലും അസൗകര്യം കാരണം അതിന് കഴിഞ്ഞില്ല. രണ്ട് ദിവസത്തിനകം മൊഴി നൽകാനെത്തുമെന്ന് സഹോദരൻ അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. നയനയെ ചലനമറ്റ നിലയിൽ കണ്ടെത്തിയ മുറി അകത്തുനിന്ന് പൂട്ടിയിരുന്നതായാണ് കേസ് ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും മുറിയിലെ സീൻ മഹസറിൽ റൂമിനുള്ളിൽ കാണപ്പെട്ട സാധനങ്ങളെ സംബന്ധിച്ച വിവരണങ്ങളിലൊന്നും റൂമിന്റെ താക്കോലിനെപ്പറ്റി പരാമർശമില്ല. ഇത്തരത്തിൽ ചില വീഴ്ചകൾ ലോക്കൽ പൊലീസ് അന്വേഷണത്തിലുള്ളതായി വ്യക്തമായിട്ടുണ്ട്. ഇത്തരം സംശയങ്ങൾ ദൂരീകരിക്കുകയും അധികമായി എന്തെങ്കിലും തെളിവുകളുണ്ടോയെന്നും പരിശോധിക്കും.
സംഭവത്തിൽ മറ്റ് സംശയങ്ങളില്ലെന്ന് മ്യൂസിയം പൊലീസ് എഴുതി വാങ്ങിയെന്ന സഹോദരന്റെ വെളിപ്പെടുത്തലുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. നയനയുടെ കൂട്ടുകാരി, അടുത്ത സുഹൃത്തുക്കൾ എന്നിവരുടെ മൊഴികളും വിശദമായി രേഖപ്പെടുത്തും. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകൾ വർദ്ധിച്ചത്. തുടർന്നാണ് ഡി.സി.ആർ.ബി അസി.കമ്മീഷണറുടെ നേതൃത്വത്തിൽ വീണ്ടും അന്വേഷണം തുടങ്ങിയത്.
നയനയുടെത് കൊലപാതകമല്ലെന്നും, നയനയ്ക്ക് സ്വയം പരിക്കേല്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു മ്യൂസിയം പൊലീസിന്റെ നിരീക്ഷണം. ഫോറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു വിലയിരുത്തൽ. പക്ഷേ കഴുത്തിലുണ്ടായ മുറിവ്, ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതം എന്നിവ എങ്ങനെയുണ്ടായി എന്നതിൽ വ്യക്തത വരുത്തുന്ന രീതിയിൽ അന്വേഷണമെത്തിയിരുന്നില്ല.
2019 ഫെബ്രുവരി 23നാണ് സുഹൃത്തുക്കൾ നയനയെ അബോധാവസ്ഥയിൽ ആൽത്തറയിലുള്ള വാടകവീട്ടിനുള്ളിൽ കണ്ടെത്തിയത്. 22ന് രാത്രി അമ്മയുമായി നയന അരമണിക്കൂർ സംസാരിച്ചിട്ടുണ്ട്. അതിനുശേഷം മറ്റാരെയും ഫോൺ വിളിച്ചിട്ടുമില്ല. ഇക്കാര്യങ്ങളെല്ലാം അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്.
അന്വേഷണം ആവശ്യപ്പെട്ട് വി.ഡി.സതീശൻ കത്ത് നൽകി
നയനയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ദുരൂഹത നീക്കണമെന്നും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാതി ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |