തൃക്കാക്കര: മാസ്റ്റേഴ്സ് ഗ്രൂപ്പ് തട്ടിപ്പ് കേസിൽ കേരള പൊലീസിന്റെ ഓൺലൈൻ പോർട്ടലായ 'തുണ' വഴി ലഭിച്ചത് ഇരുപത് പരാതികൾ. പത്തുകോടി നഷ്ടപ്പെട്ടതായാണ് ഈ പരാതികളിൽ പറയുന്നത്. ഇവയിലേറെയും വിദേശത്തു നിന്നാണ്. ഫോണിൽ കൂടുതൽ പേർ പരാതി അറിയിക്കുന്നുണ്ടെങ്കിലും ഓൺലൈൻ വഴിയോ നേരിട്ടോ നൽകാൻ നിർദ്ദേശിക്കുകയാണ് പൊലീസ്.
തൃക്കാക്കരയിൽ 122 പരാതികളിൽ ആറ് കേസുകളാണ് കമ്പനിക്കെതിരെ ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദമ്പതികളും മാസ്റ്റേഴ്സ് ഗ്രൂപ്പ് ജീവനക്കാരുമുൾപ്പെടെ നാലു പ്രതികളാണുള്ളത്.
വൈറ്റില സ്വദേശിയായ അഭിഭാഷകയ്ക്കും സുഹൃത്തുക്കൾക്കും 6,04,09,292രൂപ നഷ്ടപ്പെട്ടതുൾപ്പെടെ 200 കോടിക്ക് മുകളിൽ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഓഹരി നിക്ഷേപത്തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമകളായ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി (38 ) എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ ഇന്ന് രാവിലെ കോടതി പരിഗണിക്കും.
അഞ്ച് കേസുകൾ ക്രൈംബ്രാഞ്ചിന്
മാസ്റ്റേഴ്സ് ഗ്രൂപ്പ് തട്ടിപ്പ് കേസിൽ തൃക്കാക്കര പൊലീസ് ആദ്യം രജിസ്റ്റർ ചെയ്ത അഞ്ച് കേസുകൾ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അഞ്ചു കേസുകളിലായി 20 കോടിയുടെ തട്ടിപ്പാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |