തിരുവനന്തപുരം: എണ്ണിയാലൊടുങ്ങാത്ത സ്ത്രീ സുരക്ഷാ പദ്ധതികളുണ്ട്, പക്ഷേ തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ പോലും ഒരു സ്ത്രിയും സുരക്ഷിതയല്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കുറവൻകോണത്ത് യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമണം.മന്ത്രി-ഉദ്യോഗസ്ഥ പ്രമുഖർ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പൊലീസിനെ നോക്കുകുത്തിയാക്കി രണ്ടാഴ്ചക്കിടെമൂന്നാമത്തെ അതിക്രമമാണ് അരങ്ങേറിയത്. അതും പിങ്ക് പൊലീസിനെയടക്കം അണിനിരത്തി വമ്പൻസുരക്ഷയൊരുക്കിയെന്ന പ്രഖ്യാപനങ്ങൾക്കിടെയെന്നത് പൊലീസിന് നാണക്കേടായി. ഇന്നലെ രാവിലെ പത്തോടെ കവടിയാറിനും കുറവൻകോണത്തിനും ഇടയിലായിരുന്നു സംഭവം. കുറവൻകോണത്തേക്ക് നടന്നുപോകുയായിരുന്നു യുവതിയെ കടന്നുപിടിച്ച് കാറിലേക്ക് വലിച്ചിടാൻ ശ്രമിച്ച പ്രതി നഗ്നതാ പ്രദർശനവും നടത്തുകയായിരുന്നു. അക്രമിയായ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥനെ ഇന്നലെ വൈകിട്ടോടെ മ്യൂസിയം പൊലീസ് പിടികൂടി. വികാസ് ഭവനിലെ വ്യവസായ വകുപ്പ് ഓഫീസിലെ എൽ.ഡി. ക്ലർക്ക് പള്ളിച്ചൽ ഇടയ്‌ക്കോട് നേമം ട്രിനിറ്റി സ്‌കൂളിന് സമീപം മോറിയമൗണ്ട് ഹൗസിൽ വൈശാഖൻ(37) ആണ് അറസ്റ്റിലായത്. കാർ റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന വൈശാഖൻ അതുവഴിയെത്തിയ കവടിയാർ സ്വദേശിയായ യുവതിയെ അക്രമിക്കുകയായിരുന്നു. യുവതി ബഹളംകൂട്ടിയതോടെ നാട്ടുകാർ ഓടികൂടി.തുടർന്ന് ഇയാൾ കാറിൽ കയറി രക്ഷപ്പെട്ടു.തുടർന്ന് പെൺകുട്ടിയെ പൊലീസ് വീട്ടിലാക്കി. പരാതിയും എഴുതി വാങ്ങി,സി.ഐയുടെ നേതൃത്വത്തിൽ എസ്.ഐ ഉൾപ്പെടെ രണ്ട് സംഘമായി തിരിഞ്ഞ് അന്വേഷണമാരംഭിച്ചു.സി.സി.ടിവി ദൃശ്യങ്ങളും വാഹന നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധയിൽ പ്രതിയുടെ വിലാസവും പേരും ലഭിച്ചു. തുടർന്ന് ജോലിയിടത്തിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ മുമ്പും ഇത്തരത്തിൽ സ്ത്രീകളെ ശല്യം ചെയ്‌തിരുന്നോയെന്ന കാര്യം പരിശോധിക്കുകയാണ് പൊലീസ്. ഇയാൾക്കെതിരെ സത്രീകൾക്ക് നേരയുള്ള അതിക്രമം,ലൈംഗിക ചേഷ്ഠകൾ നടത്തുന്നത് തുടങ്ങിയ വകുപ്പുകളായ 354,354(എ),509 എന്നിവയാണ് ചുമത്തിയിരിക്കുന്നത്.പ്രതിയെ റിമാൻഡ് ചെയ്തു.
പട്ടാപ്പകൽ എങ്കിലും....?
രാത്രിയെന്നോ പകലെന്നോ വ്യത്യസമില്ലാതെ യുവതികൾ തലസ്ഥാനത്ത് ആക്രമിക്കപ്പെടുമ്പോൾ പൊലീസ് ഒരുക്കിയെന്ന് പറയുന്ന സുരക്ഷ സംവിധാനങ്ങൾ വെറും പ്രഹസനമാകുന്നു.കഴിഞ്ഞയാഴ്ച രാത്രി അദ്ധ്യാപികയ്ക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സൈക്ളിംഗിനിടെ പെൺകുട്ടിയ അക്രമിക്കപ്പെട്ടതും മ്യൂസിയം പൊലീസിന്റെ മുക്കിൻ തുമ്പിലായിരുന്നു. ഇരട്ട സുരക്ഷയൊരുക്കിയെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും പറഞ്ഞ് കമ്മിഷണറുടെ വാർത്താസമ്മേളനത്തിന്റെ ചൂടാറും മുമ്പാണ് വീണ്ടും ആക്രമണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |