
പതിമൂന്ന് വർഷത്തിനുശേഷം ശ്രീജ രവിയെ തേടി സംസ്ഥാന അവാർഡ് .ഇക്കുറി സിനിമയിൽ നായിക ശബ്ദം ആയതിനല്ല. 'എഫ് ഫോർ ഫ്രീഡം" എന്ന ഹ്രസ്വചിത്രം മികച്ച ടെലിവിഷൻ ഡബ്ബിംഗ് ആർട്ടിസ്റ്റുള്ള പുരസ്കാരം സമ്മാനിച്ചതിന്റെ ആഹ്ളാദത്തിൽ ശ്രീജ രവി നിറഞ്ഞു ചിരിച്ചു.ഡബ്ബിംഗിൽ 50 വർഷം പിന്നിടുമ്പോൾ തേടി എത്തിയ പുരസ്കാരത്തിന് തിളക്കം ഏറെ. അഭിനയ വഴിയിലും തിളങ്ങുകയാണ് ശ്രീജ രവി.തമിഴിൽ നിരവധി ചിത്രങ്ങൾ.സൂര്യയുടെ വിശ്വനാഥ ആന്റ് സൺസിൽ ബോളിവുഡ് താരം രവീണ ടണ്ടന്റെ അമ്മ, കര സിനിമയിൽ ധനുഷിന്റെ അമ്മ, കോയമ്പത്തൂർ മാപ്പിളെയിൽ അന്ന ബെന്നിന്റെ , എവിഡൻസിൽ ശശികുമാറിന്റെ , ഘാട്ടാഗുസ്തിയിൽ ഐശ്വര്യ ലക്ഷ്മിയുടെ ... എല്ലാം റിലീസിന് ഒരുങ്ങുന്നു. ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടം ആണ് അടുത്ത മലയാളം റിലീസ്.
ആദ്യമായി സംസ്ഥാന ടെലിവിഷൻ അവാർഡ് ?
അപ്രതീക്ഷിതമായാണ് എപ്പോഴും അവാർഡ് ലഭിക്കുക. ഇത്തവണ കുറച്ചുകൂടി സന്തോഷവും അതിശയവും തോന്നുന്നു. നല്ല ഉറക്കത്തിൽ ഉള്ള ആളെ വിളിച്ചുണർത്തി ദേ അവാർഡുണ്ട് എന്ന് കേൾക്കുന്ന അവസ്ഥയിലാണ് ഞാൻ . ടെലിവിഷൻ അവാർഡ് ഉണ്ടെന്ന് അറിയാം. എന്നാൽ ഹ്രസ്വചിത്രങ്ങൾക്ക് അവാർഡ് ഉണ്ടെന്ന് അറിയില്ലായിരുന്നു. 'എഫ് ഫോർ ഫ്രീഡം "എന്ന ഹ്രസ്വചിത്രം പ്രത്യേകത നിറഞ്ഞതാണ്. ഡബ്ബ് ചെയ്യാൻ വിളിച്ചപ്പോൾ ചെന്നൈയിൽ നിന്ന് ഞാൻ വരുന്നത് ബുദ്ധിമുട്ടാകുമെന്ന് സംവിധായകരായ അർജുനോടും റിയയോടും പറഞ്ഞു. പകരം ആളെ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ അവർക്ക് തൃപ്തിവന്നില്ല. ഒടുവിൽ അർജുന്റെയും റിയയുടെയും നിർബന്ധത്തിന് വന്നു . എനിക്ക് വേണ്ടി മാസങ്ങളോളം രണ്ടുപേരും കാത്തിരുന്നു. അർജുനും റിയയ്ക്കും ജൂറിക്കും വലിയ നന്ദി. 2013 ൽ 'അയാൾ" സിനിമയിൽ ആണ് അവസാനം സംസ്ഥാന അവാർഡ് ലഭിച്ചത്.
ഡബ്ബിംഗിൽ 50 വർഷം പിന്നിടുന്ന വേളയിൽ എന്തു തോന്നുന്നു?
50വർഷം പിന്നിടുമ്പോഴും ഇൗ രംഗത്ത് ഉറച്ചുനിൽക്കുന്നുവെന്ന് വിശ്വസിക്കുന്നു. 1973ൽ ആണ് ആദ്യമായി ബാലതാരമായി 'മനസ് "സിനിമയുടെ ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. എന്റെ സഹോദരൻ ജ്യോതിഷ്കുമാറും ഭാഗ്യലക്ഷ്മിയും ഒപ്പം ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാം ആ സിനിമയിൽ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടു. ഉത്തരായനം സിനിമയുടെ മൈക്കിനു മുൻപിൽ കലപില ശബ്ദം ഉണ്ടാക്കാനാണ് ആദ്യമായി മൈക്കിനു മുൻപിൽ നിൽക്കുന്നത്. 52 വർഷം എത്തുമ്പോഴും ഇൗശ്വരൻ അവസരം ഒരുക്കിതരുന്നത് വലിയ ഭാഗ്യവും നേട്ടവുമായി കരുതുന്നു. ജോലിയോട് കാട്ടുന്ന ആത്മാർത്ഥതയും സ്നേഹവും ഭക്തിയും എല്ലാവരുടെയും അനുഗ്രഹവുമാണ് ഇവിടെ പിടിച്ചുനിറുത്തുന്നതെന്ന് വിശ്വസിക്കുന്നു. എനിക്ക് സിനിമ തന്ന എല്ലാവരോടും കടപ്പാടുണ്ട്.
ഭരതനാട്യത്തിലെ രുക്മിണി അമ്മയും കഠിന കഠോരമീ അണ്ഡകടാഹത്തിലെ ഉമ്മയും വലിയ സ്വീകാര്യത നേടും എന്ന് പ്രതീക്ഷിച്ചതാണോ?
പ്രതീക്ഷിച്ചു ലഭിച്ച കഥാപാത്രമോ അംഗീകാരമോ അല്ല.എന്നാൽ രണ്ടുപേരും എന്റെ മനസിനോട് ചേർന്ന് നിൽക്കുന്നവരാണ്. അഭിനയത്തിലും ഡബ്ബിംഗിലും വന്നത് യാദൃശ്ചികമായി സംഭവിച്ചതാണ്. കാറ്റടിച്ചപ്പോൾ ആ ഒഴുക്കിൽ പോകുക എന്നു പറയാറില്ലേ ? അതുപോലെയാണ് എന്റെ ജീവിതം ഇതുവരെ. ഒന്നിനും വേണ്ടി ഒരുപാട് പ്രയത്നിച്ചില്ല. ഒരാഗ്രഹവും ഒരിക്കൽപോലും ഉണ്ടായിട്ടില്ല. പഠിക്കുമ്പോൾ പാസാകണം എന്നേ ആഗ്രഹിച്ചുള്ളു. ഇൗശ്വരൻ അന്നുമുതൽ ഇന്നുവരെ കൂടെയുണ്ട്. പട്ടിണി കാലത്തുനിന്ന് തുടങ്ങിയതാണ്. ഒ.ടി.ടിയിൽ വന്നപ്പോഴാണ് രുക്മിണി അമ്മ കൂടുതൽ ആളുകളിലേക്ക് എത്തിയത്. രുക്മിണി അമ്മ ആകാൻ വെല്ലുവിളി ഉണ്ടായിരുന്നില്ല. ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്നാലും ക്യാമറയുടെ മുൻപിൽ നിൽക്കുന്നത് വേറൊരു സംഭവമാണ്. അമ്മയുടെയും ഗുരുക്കന്മാരുടെയും സംവിധായകൻ കൃഷ്ണദാസ് മുരളിയുടെയും അസോസിയേറ്റ് ഡയറക്ടർ സാംസണിന്റെയും പ്രോത്സാഹനം ഉണ്ട്. കഠിന കഠോരമീ അണ്ഡകടാഹം എനിക്ക് കുറച്ചുകൂടി പ്രിയപ്പെട്ടതാണ്. കൊവിഡ് സമയത്ത് ആണ് എന്റെ രവിയേട്ടൻ (ഭർത്താവും ഗായകനും ഡബ്ബിംഗ് ആർട്ടിസ്റ്റും ) മരണമടയുന്നത്. ആ സിനിമയുടെ പ്രമേയം കൊവിഡ് കാലവുമായി ബന്ധപ്പെട്ടതാണ്. കഠിനകഠോരമീ അണ്ഡകടാഹത്തിലെ ചില സീനുകൾ ഭയങ്കര വിങ്ങലോടെയാണ് അഭിനയിച്ചത്. അതും വെല്ലുവിളി അല്ല. എന്റെ വ്യക്തിപരമായ അനുഭവങ്ങൾ എല്ലാം ചേരുന്നതാണ് ആ ഉമ്മ കഥാപാത്രം. സംവിധായകൻ മുഹഷിന് നന്ദി.
അമ്മ കണ്ണൂർ നാരായണിയുടെ വഴിയേ മകൾ ശ്രീജ.ഇപ്പോൾ മകൾ രവീണ. സിനിമ എന്തു തിരികെ സമ്മാനിച്ചു ?
മൂന്നു തലമുറ അഭിനയത്തിലും ഡബ്ബിംഗിലും. ഈ രംഗത്തേക്ക് അമ്മ വന്നില്ലായിരുന്നെങ്കിൽ വിവാഹം കഴിച്ച് ഞങ്ങൾ എല്ലാം കണ്ണൂരിൽ താമസിക്കുമായിരുന്നു. അമ്മയോടൊപ്പം സ്റ്റുഡിയോയിൽ പോയി തുടങ്ങി. 'നാരായണി ചേച്ചിയുടെ മകളെ വിളിക്കാം "എന്ന് ആളുകൾ പറഞ്ഞു തുടങ്ങി. ഒന്നേ മുക്കാൽ വയസിൽ മൈക്കിനു മുൻപിൽ രവീണയും എത്തി. നാലു പേർ അറിയുന്ന രീതിയിൽ എത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. അമ്മയുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹമുണ്ട്. മദ്രാസിൽ ചെറിയ ഷെഡിൽ താമസിച്ചിട്ടുണ്ട്. അവിടെനിന്നു മാറി സ്വന്തം ഫ്ളാറ്റിൽ താമസിക്കുന്നു. പട്ടിണിയിൽ വളർന്നു. ഇന്ന് മൂന്നു നേരം ഭക്ഷണം കഴിക്കുന്നത് സിനിമ തന്നതാണ്. രവിയേട്ടനെ ജീവിത പങ്കാളിയായി തന്നതും സിനിമയാണ്.
ശബ്ദത്തിലൂടെ അഭിനയിക്കുന്നവർക്ക് വിഷ്വലായി നന്നായി അവതരിപ്പിക്കാൻ കഴിയുമെന്ന് പറയുന്നതിനോട് യോജിക്കുന്നുണ്ടോ?
തീർച്ചയായിട്ടും. ഡബ്ബിംഗ് എന്നത് അഭിനയം തന്നെയാണ്. മൈക്കിന് മുൻപിൽ ആ പരിധിക്കുള്ളിൽ അഭിനയിച്ചാൽ മാത്രമേ മുഖത്ത് ആ ഭാവം വരൂ. അപ്പോൾ അത് ശബ്ദത്തിലും പ്രതിഫലിക്കും. നല്ലൊരു ഡബ്ബിംഗ് ആർട്ടിസ്റ്റ് തീർച്ചയായും നല്ല അഭിനേത്രിയോ അഭിനേതാവോ ആയിരിക്കും എന്ന് ഉറപ്പാണ്. കാരണം, എല്ലാം ഭാവവും ഉൾക്കൊണ്ട് ചെയ്താൽ മാത്രമേ അത് തൊണ്ടയിൽ വരൂ. ഇതെല്ലാം ചെയ്യാൻ സാധിക്കുന്ന പരിചയസമ്പന്നത നിറഞ്ഞ ആർട്ടിസ്റ്റിന് പ്രത്യേകമായ മോഡുലേഷൻ പറഞ്ഞുതരേണ്ട ആവശ്യം വരുന്നില്ല. ഡയലോഗ് കിട്ടിയാൽ എവിടെ പോസ് ചെയ്യണമെന്നും എവിടെ അവതരിപ്പിക്കണമെന്നും ഉൾക്കൊണ്ട് ചെയ്യാൻ കഴിയും. ഇത്രമാത്രം എക്സ് പ്രഷൻസ് വേണോ ? അതോ കുറയ്ക്കണോ ? എന്ന് സംവിധായകനോട് ചോദിക്കാം. അവരുടെ നിർദ്ദേശത്തിൽ തീർച്ചയായും നല്ല ഫലം സ്ക്രീനിൽ വരും എന്നാണ് വിശ്വാസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |