ലീഡ്
ലിജോയുമായി ചേർന്ന് ചിത്രങ്ങൾ ഇനിയും ഉണ്ടാകുമെന്നും മമ്മൂട്ടി
-----------------------------------------------------------------------------
കൊച്ചി: ലിജോ ജോസ് പല്ലിശേരിയുടെ സംവിധാന മികവിനെ പ്രശംസിച്ച് നടൻ മമ്മൂട്ടി. ആയാസ രഹിതമായ സംവിധാനമാണ് പല്ലിശേരിയുടേതെന്ന് മമ്മൂട്ടി പറഞ്ഞു. നൻപകൽ നേരത്ത് മയക്കം സിനിമയുടെ തീയേറ്റർ റിലീസിനു മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുണ്ടും മടക്കി കുത്തി സഞ്ചിയും തോളിലിട്ട് ലിജോ സെറ്റിലൂടെ നടക്കുന്നുണ്ടാകും. എല്ലാവരും ചെയ്യുന്നത് നോക്കുന്നൊക്കെയുണ്ടാകും. കറക്ഷൻസ് പറയും. അതാണ് അയാളുടെ രീതി. ലിജോയുടെ പിതാവുമായി സഹകരിച്ച് ചെയ്ത ചിത്രങ്ങളേക്കുറിച്ചും മമ്മൂട്ടി ഓർത്തെടുത്തു.
ലിജോയുമായി ഒന്നിലേറെ സിനിമകൾ ആലോചിച്ചിരുന്നു. അതിൽ നൻപകൽ നേരത്ത് മയക്കം ആദ്യം സംഭവിച്ചു എന്നേ ഉള്ളു. ഇനിയും ലിജോയുമായി ചേർന്ന് ചിത്രങ്ങൾ ഉണ്ടാകുമെന്നും മമ്മൂട്ടി പറഞ്ഞു..
തമിഴ്‌നാട്ടിൽ നടക്കുന്ന സംഭവം ആയതിനാലാണ് ചിത്രത്തിന്റെ പേര് തമിഴിൽ ആക്കിയത്. പഴനിയിലെ ഗ്രാമത്തിൽ 45 ദിവസത്തിൽ ഷൂട്ടിംഗ് തീർക്കാനാണ് പദ്ധതിയിട്ടതെങ്കിലും 35 ദിവസമേ വേണ്ടിവന്നുള്ളൂ.
ഷൂട്ടിംഗ് തീരുമ്പോഴേക്ക് എല്ലാവരും ഗ്രാമത്തിലെ ആളുകളായി മാറി. ഒരുപാട് രസകരമായ അനുഭവങ്ങൾ സമ്മാനിച്ച ഷൂട്ടിംഗ് ആയിരുന്നു. തമിഴ്‌നാട്ടിലെ മലയാളികൾക്ക് സംഭവിക്കുന്ന അനുഭവങ്ങളാണ് ചിത്രം. രണ്ട് സംസ്‌കാരങ്ങളിൽപ്പെട്ട കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്.
ഭൂതക്കണ്ണാടിയുമായി
താരതമ്യമില്ല
ഭൂതക്കണ്ണാടിയോ തനിയാവർത്തനമോ ആയി നൻപകൽ നേരത്ത് മയക്കത്തെ താരതമ്യപ്പെടുത്താനാകില്ല. പ്രതിഫലം ഒന്നും കിട്ടിയില്ലെങ്കിലും ഇത്തരം കഥാപാത്രങ്ങൾ ഏറ്റെടുക്കും. അവാർഡ് സിനിമകൾ വേറെ, മറ്റ് സിനിമകൾ വേറെ എന്നൊന്നും ഇന്നത്തെക്കാലത്ത് ഇല്ല. അത് പൊളിറ്റിക്കലി കറക്ട് അല്ലെന്നും അദ്ദേഹം പറഞ്ഞു.
ത്രില്ലിൽ നായികമാർ
മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ ത്രില്ലിലായിരുന്നു ചിത്രത്തിലെ രണ്ട് നായികമാരും. തന്റെ ആദ്യ ചിത്രമാണ് നൻപകൽ നേരത്ത് മയക്കമെന്നും അത് ഇത്രയും വലിയ ക്രൂവിനൊപ്പം ആയതിൽ സന്തോഷമുണ്ടെന്നും നായിക രമ്യ സുവി പറഞ്ഞു. മലയാളം സിനിമ ഏറെ ഇഷ്ടമാണെന്നും മലയാളം സിനിമയുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും നടി രമ്യ പാണ്ഡ്യൻ പറഞ്ഞു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായത് അഭിമാനമാണെന്നും ലിജോ ജോസ് പല്ലിശേരിയുടെ ചിത്രത്തിൽ അഭിനയിക്കാനായത് ഭാഗ്യമാണെന്നും അവർ പറഞ്ഞു.
30 വർഷത്തിനു ശേഷം മമ്മൂട്ടിക്കൊപ്പം,
ആവേശത്തോടെ അശോകൻ
1981ൽ യവനികയിലും 30 വർഷം മുൻപ് അമരത്തിലും അഭിനയിച്ച മമ്മൂട്ടിയെത്തന്നെയാണ് ഈ ചിത്രത്തിലും കാണാനായതെന്നും 30വർഷത്തിനു ശേഷം അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നുവെന്ന തോന്നൽ ഉണ്ടായതേ ഇല്ലെന്നും നടൻ അശോകൻ പറഞ്ഞു.
നല്ല ടീം, നല്ല കഥാപാത്രം എന്നതൊക്കെ ഏതൊരു നടനും ആഗ്രഹിക്കുന്നതാണെന്നും ചിത്രത്തിലേക്കുള്ള ക്ഷണം ലോട്ടറി അടിച്ചതിനു തുല്യമായിരുന്നു. ലിജോ- കെ.ജി. ജോർജ് താരതമ്യത്തിനില്ലെന്നും കാലഘട്ടങ്ങളുടെ വ്യത്യാസം പ്രധാനമാണെന്നും അശോകൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |