അഞ്ച് പതിറ്റാണ്ടുകൾ
19 ഭാഷകളിലായി
പതിനായിരത്തിലധികം
ഗാനങ്ങൾ
പത്മഭൂഷൺ നേടിയതിന്
പിന്നാലെ വാണിനാദം നിലച്ചു
ഇന്ത്യൻ സിനിമ ഗാനരംഗത്തിനു തന്നെ തീരാ നഷ്ടമാണ്പ്രിയഗായിക വാണി ജയറാമിന്റെ വേർപാട്. തന്റെ ശബ്ദമാധുരിയിൽ അഞ്ച് പതിറ്റാണ്ടുകളാണ് അവർ ശ്രോതാക്കളെ രസിപ്പിച്ചത്. 1945 നവംബർ 30ന് തമിഴ്നാട്ടിലെ വെല്ലൂരിലെ സംഗീത കുടുംബത്തിൽ ദുരൈസാമി അയ്യങ്കാരുടെയും പത്മാവതിയുടെയും മകളായി വാണി യുടെ ജനനം. സംഗീതജ്ഞയായ അമ്മയിൽ നിന്ന് ആദ്യ പാഠങ്ങൾ പഠിച്ച വാണി അഞ്ചാം വയസിൽ ഗുരുവായ രംഗ രാമാനുജ അയ്യങ്കാർ പറഞ്ഞു കൊടുത്ത ദീക്ഷിതർ കൃതികൾ സ്വായത്തമാക്കി. എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. മദ്രാസിലെ പഠനം കഴിഞ്ഞ് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥയായി.1969 ൽ ജയറാമുമായി വിവാഹത്തിന് ശേഷം മുംബൈയിലേക്ക് മാറി. 1971 മുതലാണ് സിനിമ ഗാന രംഗത്ത് സജീവമാകുന്നത്. കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരായിരുന്നു കർണാടക സംഗീതത്തിലെ വാണിയുടെ ഗുരുക്കന്മാർ. ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനിൽ നിന്നാണ് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത്.
ആയിരത്തിന് മുകളിൽ സിനിമകളിലായി പതിനായിരത്തിൽ പരം ഗാനങ്ങൾ പാടി. ആയിരത്തിനു മുകളിൽ ഭക്തി ഗാനങ്ങളും ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്വകാര്യ ആൽബങ്ങളും വാണി പാടിയിട്ടുണ്ട്. ഗുഡി എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി' എന്ന ഗാനത്തിലൂടെ പ്രശസ്ത സംഗീത സംവിധായകൻ വസന്ത് ദേശായിയാണ് വാണിയെ കലാരംഗത്തിനു പരിചയപ്പെടുത്തിയത്. ഈ ഗാനത്തിന് അഞ്ച് അവാർഡുകളാണ് അവർ കരസ്ഥമാക്കിയത്. പിന്നീട് നൗഷാദ്, മദൻ മോഹൻ, ആർ.ഡി.ബർമൻ, ഒ.പി.നയ്യാർ, ലക്ഷ്മികാന്ത് പ്യാരേലാൽ, കല്യാൺജി ആനന്ദ്ജി, ജയദേവ് തുടങ്ങിയ മുൻനിര സംഗീത സംവിധായകരൊക്കെ പാടിച്ചു. ചെന്നൈയിലേക്ക് താമസം മാറിയതോടെയാണ് തെന്നിന്ത്യൻ ഗാനങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നത്. 1973 ൽ സലീൽ ചൗധരി ആണ് അവരെ മലയാളത്തിലേക്ക് എത്തിച്ചത്. സ്വപ്നം എന്ന ചിത്രത്തിൽ ഒ.എൻ.വി കുറിച്ച ‘സൗരയുഥത്തിൽ വിരിഞ്ഞോരു' എന്ന ഗാനത്തിലൂടെ മലയാളികളുടെ നെഞ്ചിലേക്ക് വാണി ജയറാം കുടിയേറി. പ്രവാഹത്തിലെ ‘മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു’, പിക്നിക്കിലെ ‘വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി’, തിരുവോണത്തിലെ ‘തിരുവോണപ്പുലരി തൻ തിരുമുൽകാഴ്ച കാണാൻ’, സിന്ധുവിലെ ‘തേടി തേടി ഞാനലഞ്ഞു’ എന്നിങ്ങനെ എക്കാലത്തെയും ഹിറ്റുകളായ നിരവധി ഗാനങ്ങൾ അവർ ശ്രോതാക്കൾക്ക് സമ്മാനിച്ചു. എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.എ. മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ.ആർ. റഹ്മാൻ എന്നീ നിരവധി സംഗീതജ്ഞരുടെ ഇഷ്ടഗായികയായിരുന്നു വാണി. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി 19 ഓളം ഭാഷകളിൽ അവർ പാടി. 2018ൽ പുറത്തിറങ്ങിയ പുലിമുരുകൻ എന്ന ചിത്രത്തിലെ മാനത്തെ മാരിക്കുറുമ്പേ എന്ന വാണി പാടിയ ഗാനം ഓസ്കാർ നോമിനേഷൻ പട്ടികയിൽ ഇടം നേടിയിരിന്നു. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ പൂക്കൾ പനിനീർ പൂക്കൾ, 1983 എന്ന ചിത്രത്തിലെ ഓലഞ്ഞാലിക്കുരുവി എന്നീ ഗാനങ്ങൾ ന്യൂജനറേഷനെ അടക്കം അവരുടെ ആരാധകരാക്കി. ഇക്കഴിഞ്ഞ റിപബ്ലിക്ക് ദിനത്തിൽ സർക്കാർ വാണിജയറാമിന് പദ്മഭൂഷൺ പ്രഖ്യാപിച്ചിരിന്നു. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടി. മൂന്ന് ഫിലിം ഫെയർ അവാർഡുകൾ , നാല് സംസ്ഥാന അവാർഡുകൾ , മിയാൻ താൻസൻ അവാർഡ് തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ നേടിയാണ് ഈ അതുല്യ പ്രതിഭ അരങ്ങൊഴിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |