രാമാനുജൻ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന കാലം. കേംബ്രിഡ്ജിലെ കിംഗ്സ് കോളേജിലെ പി.സി. മെഹലനോബിസ് രാമാനുജന്റെ ഉറ്റ ചങ്ങാതിയായിരുന്നു. ഒരു ദിവസം ഉച്ചഭക്ഷണം കഴിക്കാൻ നോബിസ് രാമാനുജന്റെ വസതിയിലെത്തി. നോബിസിന്റെ കൈയിൽ ട്രാൻസ് മാഗസിൻ എന്ന മാസികയുടെ ഒരു കോപ്പി ഉണ്ടായിരുന്നു.ആ മാസികയിൽ വിഷമം പിടിച്ച കണക്കുകളും പ്രഹേളികകളും പ്രസിദ്ധീകരിക്കുക പതിവായിരുന്നു.
രാമാനുജൻ ഉച്ചഭക്ഷണം തയ്യാറാക്കുന്ന തിരക്കായതിനാൽ നോബിസ് മാസിക വെറുതെ മറിച്ച് നോക്കിക്കൊണ്ടിരുന്നു. രണ്ട് സംഖ്യകളെ പരസ്പരം ബന്ധിക്കുന്ന ഒരു ഗണിതപ്രശ്നം നോബിസിന്റെ ശ്രദ്ധയിൽപ്പെട്ടു. പാരീസിലുള്ള ഒരു തെരുവിൽ രണ്ട് പട്ടാള ഉദ്യോഗസ്ഥന്മാർക്ക് നൽകിയ വീടുകളുടെ നമ്പറുമായി ബന്ധപ്പെട്ട ഒരു പ്രശ്നമായിരുന്നു അത്. നോബിസ് Trial and error രീതിയിൽ കുറെ വിഷമിച്ച് ഉത്തരം കണ്ടെത്തി.
അടുപ്പത്ത് വെച്ച പാത്രത്തിൽ എന്തോ വറുത്തുകൊണ്ടിരിക്കുന്ന രാമാനുജനോട് താങ്കൾക്കൊരു പ്രശ്നം കേൾക്കണ്ടേ എന്ന് ചോദിച്ചുകൊണ്ട് മാഗസിനിലെ ചോദ്യം രാമാനുജനെ ഉറക്കെ വായിച്ചുകേൾപ്പിച്ചു.
ചോദ്യം കേൾക്കേണ്ടുന്ന താമസം മാത്രം പെട്ടെന്ന് രാമാനുജൻ ''ഇതാ അതിന്റെ ഉത്തരം എഴുതിയെടുക്കുക"" എന്ന് പറഞ്ഞ് ഒരു തുടർഭിന്നസംഖ്യ പറഞ്ഞു കൊടുത്തു. അതിലെ ഒന്നാമത്തെ പദമായിരുന്നു നോബിസിന് കിട്ടിയ ഉത്തരം. തെരുവിലെ വീടുകളുടെ എണ്ണം കൂടുന്തോറും കൂടുതൽ ഉത്തരങ്ങൾ സ്വീകാര്യമാവും എന്ന് രാമാനുജൻ വിശദീകരിച്ചു. നോബിസ് ആശ്ചര്യപ്പെട്ടുപോയി. ഒരു ഉത്തരംതന്നെ വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹം കണ്ടുപിടിച്ചത്.
കൂടുതൽ ഉത്തരങ്ങൾ ഉണ്ടാകുമെന്ന ധാരണപോലും നോബിസിനുണ്ടായിരുന്നില്ല. എങ്ങനെ ഇത്ര പെട്ടെന്ന് ഉത്തരം കിട്ടി എന്ന് ചോദിച്ചപ്പോൾ രാമാനുജന്റെ മറുപടി ഇപ്രകാരമായിരുന്നു. ''ചോദ്യം കേട്ടപ്പോൾതന്നെ അതിന്റെ ഉത്തരം ഒരു തുടർഭിന്നമായിരിക്കുമെന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞു.""
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |