ഡോ.ടി.പി. സേതുമാധവൻ
തൊഴിൽസാദ്ധ്യത വിലയിരുത്തി കൂടുതൽ വിദ്യാർത്ഥികൾ ഇപ്പോൾ വെറ്ററിനറി സയൻസ് ബിരുദ പ്രോഗ്രാം തിരഞ്ഞെടുക്കുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലവസരങ്ങളാണ് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. ഓമനമൃഗങ്ങളെ വളർത്തുന്നതിൽ കോവിഡിനുശേഷം വൻ വർദ്ധനയുണ്ടായിട്ടുണ്ട്.
നീറ്റ് പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളിലെ 85% ബി.വി.എസ്‌സി & എ.എച്ച് സീറ്റുകളിൽ പ്രവേശനം നൽകുന്നത്. 15% അഖിലേന്ത്യാ സീറ്റുകൾക്ക് വെറ്ററിനറി കൗൺസിൽ ഒഫ് ഇന്ത്യ നീറ്റ് റാങ്ക് അനുസരിച്ച് പ്രത്യേക കൗൺസലിംഗ് നടത്തും. യു.പിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീറ്റുകളിൽ 15 % വെറ്ററിനറി കൗൺസിലും അവശേഷിക്കുന്നവ നീറ്റ് റാങ്ക് വഴിയും നേരിട്ട് നികത്തും.
വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത പ്രവേശന രീതികൾ അനുവർത്തിച്ചുവരുന്നു. പുതുച്ചേരിയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് 10 സീറ്റുകളും എൻ.ആർ.ഐ ക്വാട്ട സീറ്റുകളുമുണ്ട്. തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ എൻ.ആർ.ഐ ക്വാട്ട നിലവിലുണ്ട്. ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ആറോളം സ്വകാര്യ വെറ്ററിനറി കോളേജുകളുണ്ട്. സ്വകാര്യ വെറ്ററിനറി കോളേജുകളിൽ ചേരുന്നതിനുമുമ്പ് വെറ്ററിനറി കൗൺസിലിന്റെ അംഗീകാരമുണ്ടോയെന്ന് പരിശോധിക്കണം.
വിദേശത്ത് കോഴ്സ് എടുക്കുമ്പോൾ, വികസിത രാജ്യങ്ങളിൽ നിന്നൊഴികെയുള്ള വെറ്ററിനറി ബിരുദത്തിന് ഇന്ത്യൻ വെറ്ററിനറി കൗൺസിലിന്റെ അംഗീകാരമില്ലെന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും മനസിലാക്കിയിരിക്കണം. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് പ്രാക്ടീസ് ചെയ്യാൻ സാധിക്കുകയില്ല. എന്നാൽ വികസിത രാജ്യങ്ങളിലെ ഡോക്ടർ ഒഫ് വെറ്ററിനറി മെഡിസിൻ (ഡി.വി.എം) പ്രോഗ്രാമിന് ഇന്ത്യയിൽ അംഗീകാരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |