2.30ന് പൊങ്കാല നിവേദ്യം
തിരുവനന്തപുരം: നഗരം നിറയെ അടുപ്പുകൾ നിരക്കുകയും നഗരവാസികൾ ഒന്നടങ്കം ആഘോഷമാക്കുകയും ചെയ്യുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം പഴയ പകിട്ടിലേക്ക് മടങ്ങിയെത്തുന്നു.
കൊവിഡ് കവർന്ന രണ്ടു വർഷ ഇടവേളയ്ക്ക് ശേഷമാണ് അമ്മയുടെ തിരുസന്നിധിയിൽ വീണ്ടും പൊങ്കാലയിട്ട് നിർവൃതിയടയാൻ സ്ത്രീലക്ഷങ്ങൾ എത്തുന്നത്.
27ന് പുലർച്ചെ 4.30ന് കാപ്പ് കെട്ടി കുടിയിരുത്തൽ ചടങ്ങോടെയാണ് ആരംഭം. മാർച്ച് 7നാണ് പൊങ്കാല. രാവിലെ 10.30ന് പൊങ്കാല അടുപ്പിൽ അഗ്നി പകരും. ഉച്ചപൂജയ്ക്കു ശേഷം 2.30ന് പൊങ്കാല നിവേദിക്കും.
കഴിഞ്ഞ രണ്ടു വർഷവും പണ്ടാര അടുപ്പിൽ മാത്രമായിരുന്നു പൊങ്കാല നിവേദിച്ചത്. ഭക്തർ വീടുകളിൽ പൊങ്കാലയിട്ട് ദേവിക്ക് സമർപ്പിച്ചു. ഇത്തവണ തലസ്ഥാന നഗരമാകെ പൊങ്കാല അടുപ്പുകൾ നിറയുമെന്നാണ് കണക്കുകൂട്ടുന്നത്. അതിനനുസരിച്ച് സജ്ജീകരണങ്ങൾ നടത്തും.
ഭക്തലക്ഷങ്ങളെ വരവേൽക്കാൻ പ്രാദേശിക കമ്മിറ്റികളും വിവിധ സംഘടനകളും നഗരത്തിന്റെ നാനാഭാഗങ്ങളിൽ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. രണ്ടു നേരം ഭക്ഷണവും കുടിവെള്ളവും ശീതള പാനീയങ്ങളും പഴവർഗ്ഗങ്ങളുമൊക്കെ യഥേഷ്ടം നൽകിയും പൊങ്കാലയർപ്പിക്കാൻ വേണ്ട സഹായം ചെയ്തും സന്നദ്ധപ്രവർത്തകർ മത്സരിക്കുന്നത് ആറ്റുകാൽ പൊങ്കാലയുടെ പ്രത്യേകതയാണ്. നഗരവാസികളും ജാതിഭേദമെന്യേ വീട്ടുമുറ്റം പൊങ്കാലയ്ക്കായി ഒരുക്കിക്കൊടുക്കാറുണ്ട്.
അംബ, അംബിക, അംബാലിക ഓഡിറ്റോറിയങ്ങളിൽ മാർച്ച് 6 വരെ എന്നും രാവിലെ 6 മുതൽ രാത്രി 11 വരെ കലാപരിപാടികളുണ്ടാകും. 27ന് വൈകിട്ട് 6ന് ചലച്ചിത്രതാരം ഉണ്ണിമുകുന്ദൻ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സമൂഹ്യ പ്രവർത്തക ഡോ.പി.ഭാനുമതിക്ക് ആറ്റുകാൽ അംബാ പുരസ്കാരം നൽകും. രാത്രി 10ന് മേതിൽ ദേവികയുടെ മോഹിനിയാട്ടം ഉണ്ടായിരിക്കും.
മാർച്ച് 7ന് രാത്രി 7.45ന് കുത്തിയോട്ടം ചൂരൽകുത്ത്. 10.15ന് മണക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്. 8ന് രാത്രി 9.15ന് കാപ്പഴിക്കും. വെളുപ്പിന് ഒന്നിന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.
കുത്തിയോട്ടത്തിന്
732 ബാലന്മാർ
മാർച്ച് ഒന്നിന് രാവിലെ 9.20ന് കുത്തിയോട്ട വ്രതം ആരംഭിക്കും. ഇത്തവണ 732 ബാലന്മാരാണ് കുത്തിയോട്ട നേർച്ചയ്ക്ക് പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |