മുണ്ടക്കയം : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ അപകടത്തിൽ പെട്ടതിനെ തുടർന്ന് നിറുത്തിയിട്ടപ്പോൾ പുറത്തിറങ്ങി നിന്ന രണ്ടു ഭക്തർ പാഞ്ഞുവന്ന ബസിനടിയിൽ പെട്ട് മരിച്ചു. ആന്ധ്ര കർണ്ണൂൽ സ്വദേശികളായ ആദി നാരായണൻ (45), യാഗൻ ഈശ്വരപ്പാ (43) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ദേശീയപാതയിൽ പെരുവന്താനത്തിനും പുല്ലുപാറയ്ക്കും ഇടയ്ക്ക് അമലഗിരിയിലായിരുന്നു അപകടം. തീർത്ഥാടകരുടെ ട്രാവലർ കാറിൽ ഇടിച്ചതിനെത്തുടർന്ന് എല്ലാവരും പുറത്തിറങ്ങി സംസാരിച്ചുനിൽക്കുന്നതിനിടെ വളവ് തിരിഞ്ഞ് പാഞ്ഞെത്തിയ മറ്റൊരു തീർത്ഥാടക ബസ് ഇടിച്ചുകയറുകയായിരുന്നു. ട്രാവലറിലും കാറിലും എതിരെ വന്ന ലോറിയിലും ഇടിച്ചാണ് ബസ് നിന്നത്. ട്രാവലറിലെ തീർത്ഥാടക സംഘത്തിൽ 14 പേരാണ് ഉണ്ടായിരുന്നത്. മറ്റുള്ളവർക്ക് ഒാടി മാറാനായതിനാൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാർ യാത്രക്കാർക്ക് പരിക്കില്ല. ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്നാണ് ബസിനടിയിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. അപകടത്തെത്തുടർന്ന് മറ്റുള്ളവർ തീർത്ഥാടനം നിറുത്തി മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |