റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ഉതിമൂട്ടിൽ ഉണ്ടായ കാർ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. റാന്നി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അങ്ങാടി മണ്ണാറത്തറ മരോട്ടി പതാലിൽ എം.ബി.കൃഷ്ണൻകുട്ടിയുടെ മകൻ യദുകൃഷ്ണൻ (18), അങ്ങാടി മണ്ണാറത്തറ മാലിപ്പുറം എം.ജെ.വർഗീസിന്റെ മകൻ സിജോ വർഗീസ് (18) എന്നിവരാണ് മരിച്ചത്. വാഹനം ഒാടിച്ച മോബിൻ മാത്യു, ഒപ്പമുണ്ടായിരുന്ന ബിനു, അജയ് , പ്രിൻസ് എന്നിവർക്ക് പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സ്കോർപ്പിയോ കാർ ഉതിമൂട് ജംഗ്ഷൻ കഴിഞ്ഞുള്ള ചെറിയ വളവിൽ അപകടത്തിൽപ്പെട്ടത്. വശത്തെ ക്രാഷ്ബാരിയർ തകർത്താണ് വാഹനം നിന്നത്. മരിച്ച യദുവും സിജോയും സമീപത്തെ തോടിന് മറുകരവരെ തെറിച്ചു വീണു. ഇവർ പിൻസീറ്റിലാണ് യാത്ര ചെയ്തിരുന്നത്. ഒാടിക്കൂടിയ നാട്ടുകാർ വാഹനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് രണ്ടുപേർ കൂടി അപകടത്തിൽപെട്ടതായി അറിയുന്നത്. നാട്ടുകാർ നടത്തിയ തെരച്ചിലിൽ സമീപത്തെ പറമ്പിൽ നിന്ന് യദുവിനെയും സിജോയെയും കണ്ടെത്തി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിന്റെ ടയർ പൊട്ടിയതാണ് അപകടകാരണമെന്ന് അറിയുന്നു. ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയ യദു ഉന്നതപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു.
റാന്നി മുൻസിഫ് കോടതി ഉദ്യോഗസ്ഥ സ്മിതയാണ് യദുവിന്റെ മാതാവ്. സഹോദരി : നിധി. ലിസിയാണ് സിജോയുടെ മാതാവ്. സഹോദരി : സ്നേഹ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |