കൊല്ലം: സെൽഫിയെടുക്കുന്നതിനിടെ കല്ലുവാതുക്കൽ കാട്ടുപുറം പാറക്കുളത്തിൽ വീണ പ്രതിശ്രുത വധു കല്ലുവാതുക്കൽ സ്വദേശി സാന്ദ്ര എസ്.കുമാറിനും രക്ഷിക്കാൻ പ്രാണൻ പണയം വച്ച് പാറക്കുളത്തിലേക്ക് ചാടിയ വരൻ പരവൂർ സ്വദേശി വിനു.ആർ.കൃഷ്ണനും വിവാഹശേഷം സ്വീകരണം നൽകാനൊരുങ്ങി കാട്ടുപുറത്തുകാർ. കുളത്തിലേക്ക് ചാടി ഇരുവരുടെയും ജീവൻ രക്ഷിച്ചവരേയും ആദരിക്കും. ഇന്നലെയാണ് ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും ചികിത്സയിലായതിനാൽ മൂന്നുമാസം കഴിഞ്ഞ് നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.
വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. പകൽക്കുറി വെള്ളൂർ ആയിരവില്ലി ക്ഷേത്രത്തിൽ തൊഴുത ശേഷമാണ് ഇരുവരും പാറമലയിൽ എത്തിയത്. പാറയുടെ മറുവശത്തുള്ള പാറക്കുളം പശ്ചാത്തലമാക്കി സെൽഫിയെടുക്കാൻ ഒരുങ്ങവേ സാന്ദ്ര കാൽവഴുതി 130 അടിയോളം താഴെയുള്ള കുളത്തിലേയ്ക്ക് വീഴുകയായിരുന്നു. രക്ഷിക്കാൻ കുളത്തിലേക്ക് ചാടിയ വിനു സാന്ദ്രയെ ചേർത്തുപിടിച്ച് വഴുക്കലുള്ള പാറയിൽ പിടിച്ചു കിടന്നു. 50 അടിയോളം ആഴമുണ്ട് കുളത്തിന്.
വിനുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ സി.പി.എം വേളമാനൂർ എൽ.സി സെക്രട്ടറി കാട്ടുപുറം ബാബുവിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. കയറുകൾ കൂട്ടിക്കെട്ടി കുളത്തിലേയ്ക്ക് ഇട്ടുകൊടുത്തു. വിനു അതിൽ പിടിച്ചുകിടന്ന് സാന്ദ്രയെ ചേർത്തുപിടിച്ചു. പി.വി.സി ചങ്ങാടവുമായി എത്തിയ ചെന്തിപ്പിൽ കോളനിക്കാരായ ശരത്തും സുധിയും ഇവരെ കരയ്ക്കെത്തിച്ചു. അപ്പോഴേക്കും ഫയർഫോഴ്സുമെത്തി. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |