തൃശൂർ: സ്വർണക്കടത്ത് - ലൈഫ് മിഷൻ അഴിമതികൾ നടത്തിയ സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കമ്മ്യൂണിസ്റ്റുകാർ മൗനം പാലിച്ചാൽ കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി പറയും. കമ്യൂണിസ്റ്റുകാർ പാവപ്പെട്ടവരെക്കുറിച്ച് സംസാരിക്കും. പക്ഷേ അവർക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നും ചെയ്യുന്നില്ലെന്നും തേക്കിൻകാട് മൈതാനത്ത് ബി.ജെ.പി ജനശക്തി റാലിയിൽ അദ്ദേഹം പറഞ്ഞു.
സംസ്ഥാനം കടത്തിൽ മുങ്ങുമ്പോഴും സർക്കാർ തസ്തികകളിൽ സ്വന്തക്കാരെ തിരുകിക്കയറ്റുകയാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അഴിമതി നടത്തി അറസ്റ്റിലായി. കേരളത്തിന് മോദി സർക്കാർ കഴിഞ്ഞ അഞ്ചു വർഷം 1,15,000 കോടി നൽകി. എന്നാൽ, യു.പി.എ സർക്കാർ നൽകിയത് 45,900 കോടി മാത്രമാണ്. തൊഴിലുറപ്പ് പദ്ധതിയിൽ 8,500 കോടി നൽകി. ഇത്രയും തുക മറ്റൊരു സംസ്ഥാനത്തിനും നൽകിയിട്ടില്ല. ഗുരുവായൂരിനായി 317 കോടി നൽകി. കാസർകോട് 50 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായി 1,950 കോടിയാണ് അനുവദിച്ചത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേരളത്തെ സുരക്ഷിതമാക്കി. കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും
ഇതംഗീകരിക്കില്ല. അവർ കളിക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമാണ്.കേരളത്തിൽ തമ്മിലടിക്കുന്ന കോൺഗ്രസും സി.പി.എമ്മും നിലനിൽപ്പിനായി ത്രിപുരയിൽ ഒന്നിച്ചു. ജനം ബി.ജെ.പിയെ തിരഞ്ഞെടുത്തു. കൊച്ചി 11 ദിവസമായി പുകയുകയാണ്. എന്നാൽ സംസ്ഥാന സർക്കാരിന് ഫലപ്രദമായ നടപടിയെടുക്കാനാകുന്നില്ല. 2024ൽ മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ വീണ്ടും സർക്കാർ വരുമെന്നും അമിത് ഷാ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, ദേശീയ വക്താവ് പ്രകാശ് ജാവദേക്കർ, ദേശീയ നിർവാഹക സമിതിയംഗം ഇ.ശ്രീധരൻ, സുരേഷ് ഗോപി, ജേക്കബ് തോമസ്, എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, സി.കെ.ജാനു, നടൻ ദേവൻ, കുമ്മനം രാജശേഖരൻ, എം.ടി.രമേശ്, സി.കെ.പത്മനാഭൻ, ബി.ഗോപാലകൃഷ്ണൻ, കെ.കെ.അനീഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. നെടുമ്പാശേരിയിലെത്തിയ അമിത് ഷാ തുടർന്ന് ഹെലികോപ്റ്റർ മാർഗം തൃശൂരിലെത്തി. ശക്തൻ തമ്പുരാൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ജോയ്സ് പാലസ് ഹോട്ടലിൽ നടക്കുന്ന പാർലമെന്റ് മണ്ഡലം നേതൃയോഗത്തിലും അദ്ദേഹം പങ്കെടുത്തു.
നേതൃയോഗത്തിൽ അമിത് ഷായുടെ വിമർശനം:
ജയിക്കാൻ നൽകിയ 23 നിർദ്ദേശം നടപ്പാക്കിയില്ല
തൃശൂരിൽ വിജയമുറപ്പാക്കണം
തൃശൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിക്കാനായി കേന്ദ്രം നൽകിയ 23 നിർദ്ദേശങ്ങൾ നടപ്പാക്കാത്തതിന് ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ അമിത് ഷായുടെ വിമർശനം. ഇന്നലെ പൊതുസമ്മേളനത്തിന് ശേഷം നടന്ന തൃശൂർ പാർലമെന്റ് മണ്ഡലം നേതൃയോഗത്തിലായിരുന്നു വിമർശനം.
ജയം നിശ്ചയിക്കുന്നതിന് ബൂത്തുകളെ എ, ബി, സി എന്ന കാറ്റഗറികളായി തിരിക്കണമെന്ന നിർദ്ദേശം പോലും ഒരിടത്തും നടന്നിട്ടില്ല. ഇതിനായി ഓരോ മണ്ഡലത്തിലും ഇൻ ചാർജ്ജുമാരെ നിയമിച്ചിരുന്നു. ഇവരോടാണ് അമിത് ഷാ വിശദീകരണം തേടിയത്. മോദി സർക്കാർ കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ നടപ്പാക്കിയ വിവിധ പദ്ധതികൾ ജനങ്ങളിലെത്തിക്കാനുള്ള പ്രവർത്തനവും നടന്നിട്ടില്ല.
ഒരു മണിക്കൂറോളം നീണ്ട യോഗത്തിൽ തൃശൂർ ലോക്സഭാ മണ്ഡലം ഉൾപ്പെടുന്ന ഏഴ് നിയോജക മണ്ഡലങ്ങളിലെ പ്രസിഡന്റുമാരും ഇൻചാർജുമാരും ജില്ലാ സംസ്ഥാന നേതാക്കളും പങ്കെടുത്തു. ഓരോ നിർദ്ദേശങ്ങളും സംബന്ധിച്ച് ചോദ്യങ്ങളുന്നയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയമുറപ്പാക്കണമെന്ന് അമിത് ഷാ കർശന നിർദ്ദേശവും നൽകി. ബൂത്ത്തല പ്രവർത്തനം ശക്തിപ്പെടുത്തണം. അടുത്ത മേയിൽ വീണ്ടും തൃശൂരിലെത്തുമ്പോൾ കേന്ദ്രം നൽകിയ നിർദ്ദേശം നടപ്പിലാക്കണമെന്ന മുന്നറിയിപ്പും നൽകി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രകാശ് ജാവദേക്കർ, കേന്ദ്രമന്ത്രി വി.മുരളീധരൻ, എം.ടി രമേശ്, കെ.കെ.അനീഷ് കുമാർ എന്നിവരുംവേദിയിലുണ്ടായിരുന്നു.
ഏത് ഗോവിന്ദൻ വന്നാലും
തൃശൂരിനെ ഇങ്ങെടുക്കും:
സുരേഷ് ഗോപി
#കണ്ണൂർ തന്നാലും മത്സരിക്കാൻ തയ്യാർ
തൃശൂർ:' 2024ൽ ഇവിടെ സ്ഥാനാർത്ഥിയാണെങ്കിൽ, ഏത് ഗോവിന്ദൻ വന്നാലും ശരി, തൃശൂരിനെ ഇങ്ങെടുക്കും. ഹൃദയം കൊണ്ട് ആവശ്യപ്പെടുകയാണ്, തൃശൂരിനെ നിങ്ങളെനിക്ക് തരണം:',കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത ജനശക്തി റാലിയിൽ പ്രസംഗിക്കവെ നടൻ .സുരേഷ് ഗോപി പറഞ്ഞു.
കേരള ജനതയെ അത്രമാത്രം ദ്റോഹിച്ച സി.പി.എമ്മിന്റെ അടിത്തറയിളക്കാൻ കണ്ണൂരിൽ മത്സരിക്കാനും തയ്യാറാണ്.ജയമല്ല പ്രധാനം. രണ്ട് നേതാക്കന്മാർ മാത്രമാണ് തന്റെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമെടുക്കേണ്ടത്. മറ്റാർക്കും അതിനവകാശമില്ല. തൃശൂർ ഇങ്ങെടുക്കുവാണെന്ന് പറഞ്ഞപ്പോൾ അന്തം കമ്മികൾ ട്രോളുണ്ടാക്കി. ആ വരികൾ രാഷ്ട്രീയപ്രവർത്തകനെന്ന നിലയിൽ തന്നെ വളർത്തി. വിശ്വാസികളുടെ കൂടെ നടന്ന് വിശ്വാസികളുടെ ചട്ടയണിഞ്ഞ കോമരങ്ങളുണ്ട്. അവരെയാണ് ശപിക്കുമെന്ന് പറഞ്ഞത്. അല്ലാതെ അവിശ്വാസികളെയല്ല. ശക്തന്റെ മണ്ണിൽ നിന്ന് പറയാം, ഇതാണ് സത്യം. ഇരട്ടച്ചങ്കുണ്ടായത് 'ലേല'ത്തിലാണ്. അതിനു ശേഷം വന്ന ചില ഓട്ടച്ചങ്കുകളാണ് ഇപ്പോൾ ഇരട്ടച്ചങ്കുകളായത്.
രാഷ്ട്രീയവും ,കാരുണ്യ പ്രവർത്തനവും ഒന്നല്ലെന്ന് തന്നെക്കുറിച്ച് നുണ പറയുന്ന എം.വി.ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസിലാക്കിക്കോ. ഒരു സംശയവും വേണ്ട. കേരളം ബി.ജെ.പി പിടിച്ചെടുത്തിരിക്കും. ഒരു നരേന്ദ്രൻ വടക്കു നിന്ന് ഇറങ്ങി വന്ന് കേരളമെടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ എടുത്തിരിക്കും. സഹകരണ ബാങ്കുകളെ സംബന്ധിച്ച് ആയിരക്കണക്കിന് പരാതികൾ തന്റെ കൈയിലുണ്ട്. ഒന്നരക്കോടി രൂപ വരെ ബാങ്കിലിട്ടവരുടെ പരാതികൾ. ജനങ്ങളുടെ പണം തിരിച്ചുകൊടുക്കാൻ എന്താണ് ഇവർക്ക് മടി?. അവിടെ നിക്ഷേപിച്ച പണം , ചോര നീരാക്കി അദ്ധ്വാനിച്ച് നേടിയതാണ്. ഓരോ ഫയലിലും ജീവിതമുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി ഇത് കാണുന്നില്ലേ? ', സുരേഷ് ഗോപി ചോദിച്ചു.
തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തിന്റെ അനൗദ്യോഗിക പ്രഖ്യാപനമാണിതെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഇതിനിടെയാണ് അമിത് ഷാ പങ്കെടുത്ത വേദിയിൽ സുരേഷ് ഗോപി ആയിരങ്ങളെ ആവേശത്തിലാഴ്ത്തി ഇരുപത് മിനിറ്റോളം പ്രസംഗിച്ചത്. തൃശൂരിൽ 365 ദിവസവും പ്രവർത്തിച്ചാലും സുരേഷ് ഗോപി ജയിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |