തൊടുപുഴ: അയൽവാസിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൃദ്ധനെ 81 വർഷം തടവിനും 2.20 ലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു. കഞ്ഞിക്കുഴി സ്വദേശിയെയാണ് (66) ഇടുക്കി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി ടി.ജി. വർഗീസ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലാണ് 81 വർഷം തടവ്. എന്നാൽ, പോക്‌സോ വകുപ്പ് പ്രകാരം ഉയർന്ന ശിക്ഷയായ 30 വർഷം തടവനുഭവിച്ചാൽ മതിയാകും.
പ്രതിയിൽ നിന്ന് ഇടാക്കുന്ന പിഴ തുകയ്ക്ക് പുറമെ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി രണ്ടുലക്ഷം രൂപയും പെൺകുട്ടിയുടെ പുനരധിവാസത്തിന് നൽകണം. മൂന്നാം ക്ലാസ് മുതൽ കുട്ടിയെ പ്രതി പീഡിപ്പിച്ചിരുന്നു. 2020 ഒക്‌ടോബർ ആറിന് കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് വ്യക്തമായത്. ഗർഭസ്ഥശിശുവിന്റെ സാംപിൾ ശേഖരിച്ച് തിരുവനന്തപുരം ഫോറൻസിക് ലബോറട്ടറിയിൽ പരിശോധിച്ചാണ് പ്രതി അയൽവാസിയെന്ന് തെളിയിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എസ്. സനീഷ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |