തിരുവനന്തപുരം: വൈദ്യുതി ബിൽ കുടിശികയിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ വാട്ടർ അതോറിട്ടിയും സർക്കാർ വകുപ്പുകളിൽ പൊലീസും മുന്നിലെന്ന് മന്ത്രി കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു.വാട്ടർ അതോറിട്ടി 1,293കോടിയും പൊലീസ് 51.01കോടിയുമാണ് കുടിശികയായി നൽകാനുള്ളത്. മറ്റ് സർക്കാർ വകുപ്പുകൾ ഇഗിഗേഷൻ 19.99കോടി,ആരോഗ്യം 19.17കോടി,മെഡിക്കൽ കോളേജ് 16.83കോടി, പൊതുമേഖല സ്ഥാപനങ്ങളിൽ ഓട്ടോകാസ്റ്റ് 80.43കോടി രൂപയും നൽകാനുണ്ട്.
എംപ്ലോ. എക്ചേഞ്ചിനെ മറികടന്ന്
അനെർട്ടിൽ 34 നിയമനം
തിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ അറിയിക്കാതെ അനെർട്ടിൽ 34 കരാർ നിയമനങ്ങൾ നടന്നതായി മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു.ഒഴിവുകളൊന്നും എപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ അറിയിക്കാത്തതിനാൽ രജിസ്റ്റർ ചെയ്തിരുന്നവരിൽ യോഗ്യതയുള്ളവരുണ്ടോയെന്ന് പരിശോധിച്ചില്ലെന്നും മന്ത്രി കൃഷ്ണൻകുട്ടി മറുപടി നൽകി.
പ്രോജക്ട് എൻജിനിയർ, അസി.അക്കൗണ്ട്സ് ഓഫീസർ, അസി.പ്രോജക്ട് എൻജിനിയർ തുടങ്ങിയ തസ്തികളിലേക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി) വഴിയായിരുന്നു നിയമനം.ഇതോടെ കരാർ നിയമനങ്ങൾ സംബന്ധിച്ചുള്ള വ്യവസ്ഥകൾ അനെർട്ട് ലംഘിച്ചുവെന്ന് മന്ത്രിയുടെ മറുപടിയിൽ വ്യക്തമായി.സർക്കാർ ധനസഹായത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കരാർ നിയമനങ്ങൾക്ക് എംപ്ലോയ്മെന്റിനെ ആശ്രയിക്കണമെന്ന ഡിസംബറിൽ പൊതുഭരണവകുപ്പിറക്കിയ ഉത്തരവ് പ്രകാരം ഒഴിവുകൾ അറിയിക്കണം. യോഗ്യതയുള്ളവർ ഇല്ലെന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കത്ത് നൽകിയാലെ മറ്റു മാർഗങ്ങൾ സ്വീകരിക്കാവൂ.
വ്യവസായ ഭൂമി കൈമാറ്റത്തിന് ഏകീകൃതനയം വരും: മന്ത്രി രാജീവ്
വ്യവസായ നിക്ഷേപങ്ങൾക്ക് അനുകൂല ഇടമായി സംസ്ഥാനത്തെ മാറ്റുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ ഏജൻസികൾക്ക് കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി കൈമാറ്റം അനായാസമാക്കാൻ ഏകീകൃതനയം രൂപീകരിക്കാനുള്ള നടപടി ആരംഭിച്ചതായി മന്ത്രി പി.രാജീവ് നിയമസഭയെ അറിയിച്ചു.
വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കിൻഫ്ര, സിഡ്കോ, വ്യവസായ വികസന കോർപറേഷൻ എന്നിവയുടെ വ്യവസായ എസ്റ്റേറ്റുകളിലെയും പാർക്കുകളിലെയും ഭൂമി 30വർഷത്തെ പാട്ട വ്യവസ്ഥയിലാണ് കൈമാറ്റം ചെയ്യുന്നത്. ഈ ഭൂമി സംരംഭകർക്ക് വായ്പയ്ക്കായി ഈട് വയ്ക്കുന്നതിന് അനുമതി നൽകുന്നതായും മന്ത്രി വ്യക്തമാക്കി.
1,33,916 പുതിയ സംരംഭങ്ങൾ
ആരംഭിച്ചെന്ന് മന്ത്രി
തിരുവനന്തപുരം: ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയിൽ 20വരെ 1,33,916സംരംഭങ്ങൾ ആരംഭിക്കാനായെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ അറിയിച്ചു. ഇതിലൂടെ 2,87,822തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി. പട്ടികയിൽ പഴയ സംരംഭങ്ങളുണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. പരിശോധനയിൽ ഇങ്ങനെ കണ്ടെത്തിയാൽ അവയെ പുതിയ സംരംഭങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തില്ല.
ദേശീയതലത്തിൽ ഒരു ചെറുകിട സ്ഥാപനത്തിൽ ശരാശരി 1.75തൊഴിലാളികൾ പ്രവർത്തിക്കുമ്പോൾ കേരളത്തിൽ അത് 2.15ആണ്. സംസ്ഥാനത്ത് വ്യവസായ നടത്തിപ്പിനുള്ള കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കിയും വ്യവസ്ഥകൾ ലഘൂകരിക്കാനുമുള്ള പഠന റിപ്പോർട്ട് വർക്കിംഗ് കമ്മിറ്റികളിൽ ചർച്ച ചെയ്ത് നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സഭാസമ്മേളനം 7, 9, 10 തീയതികളിലില്ല
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മാർച്ച് ഏഴിനും മുസ്ലിംലീഗിന്റെ അഖിലേന്ത്യാ സമ്മേളനം ചെന്നൈയിൽ നടക്കുന്നത് കാരണം 9, 10 തീയതികളിലും നിയമസഭ സമ്മേളിക്കില്ല. മുസ്ലിംലീഗിന്റെ എം.എൽ.എമാർക്ക് അഖിലേന്ത്യാസമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ 9നും 10നും സമ്മേളനം ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം അഭ്യർത്ഥിച്ചത് കണക്കിലെടുത്താണ് മാറ്റം. ആറ്റുകാൽ പൊങ്കാല നടക്കുന്നത് മാർച്ച് ഏഴിനാണ്. അതിനാലാണ് അന്ന് അവധി നൽകിയത്.
ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു
തിരുവനന്തപുരം: ഫീസ് നൽകി ക്രമപ്പെടുത്താവുന്ന അനധികൃത നിർമ്മാണങ്ങളുടെ കാലയളവ് രണ്ടു വർഷവും മൂന്നുമാസവും കൂടി ദീർഘിപ്പിക്കുന്നതിനു വ്യവസ്ഥ ചെയ്യുന്ന കേരള പഞ്ചായത്ത് രാജ്(ഭേദഗതി), കേരള മുനിസിപ്പാലിറ്റി(ഭേദഗതി) ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. ഭേദഗതി പ്രകാരം പഞ്ചായത്ത്, മുനിസിപ്പാലിറ്റി പരിധികളിൽ 2019 നവംബർ ഏഴു വരെ നടത്തിയ അനധികൃത നിർമ്മാണങ്ങൾ ഫീസ് നൽകി ക്രമവത്കരിക്കാം.
2019 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിടനിർമ്മാണ ചട്ടങ്ങളും പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങളും 2019 നവംബർ എട്ടിന് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അതിക്രമം കാട്ടിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിന് മുഖ്യമന്ത്രി മറുപടി പറയാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി, സഭ ബഹിഷ്കരിച്ചതിനാൽ ചർച്ചയില്ലാതെയാണ് ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്.
ജനനി ഫ്ളാറ്റിന് 13
അപേക്ഷകൾ
തിരുവനന്തപുരം: ജനനി പദ്ധതിയിൽ ഫ്ളാറ്റിനായി ആകെ ലഭിച്ചത് 13അപേക്ഷകളെന്ന് മന്ത്രി വി.ശിവൻകുട്ടി. ജനനി പദ്ധതിയുടെ ഭാഗമായുള്ള ഫ്ളാറ്റുകളുടെ ലഭ്യതയിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിൽ സമർപ്പിച്ച സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും കുറഞ്ഞ വേതനമുള്ള തൊഴിലാളികൾക്കും കുറഞ്ഞ ചെലവിൽ പാർപ്പിടത്തിനായി ഭവനം ഫൗണ്ടേഷൻ കേരള മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് ജനനി. 2021ഫെബ്രുവരി 14ന് അപേക്ഷ ക്ഷണിച്ചെങ്കിലും ആകെ മൂന്ന് അപേക്ഷകളെ ലഭിച്ചുള്ളൂ. തുടർന്ന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ച് 2022ജൂലായ് 10ന് വീണ്ടും പരസ്യം നൽകി. പൊതുജനങ്ങളിൽ നിന്ന് 350ഓളം അന്വേഷണങ്ങൾ ലഭിച്ചെങ്കിലും ആകെ 13അപേക്ഷകൾ മാത്രമാണ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |