തിരുവനന്തപുരം:അടിയന്തിര പ്രമേയാവതരണമുൾപ്പെടെയുള്ള നിയമസഭാ നടപടികൾ തടസപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷത്തിനാണെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
സഭാനടപടികൾ തടസപ്പെടുത്തിയത് ഭരണപക്ഷമാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണിത്. സഭാസമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ തന്നെ കുഴപ്പമുണ്ടാക്കാൻ കരുതിക്കൂട്ടിയാണ് പ്രതിപക്ഷം സഭയിലെത്തിയത്. ചോദ്യോത്തരവേളയ്ക്ക് അവസരമൊരുക്കാതെ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകുകയും, പ്രമേയം അവതരിപ്പിക്കാനോ ചർച്ചയ്ക്കോ കൂട്ടാക്കാതെ നടപടികൾ തടസപ്പെടുത്തുകയും ചെയ്തത് പ്രതിപക്ഷമാണ്. സഭയിൽ മാദ്ധ്യമങ്ങൾക്ക് ഒരു തരത്തിലുള്ള വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
നിയമസഭ ചെയർമാൻമാരുടെ പാനൽ
തിരുവനന്തപുരം: നിയമസഭാ ചെയർമാൻമാരുടെ പാനലിലേക്ക് കെ.ഡി. പ്രസേനൻ, ഇ.കെ. വിജയൻ, എൽദോസ് കുന്നപ്പിള്ളിൽ എന്നിവരെ തെരഞ്ഞെടുത്തു. സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും സഭയിൽ ഇല്ലാത്ത സാഹചര്യത്തിൽ ഇവരാകും നിയമസഭാ നടപടികൾ നിയന്ത്റിക്കുക.
അന്തരിച്ച മുൻ അംഗങ്ങൾക്ക്
നിയമസഭയുടെ ആദരാഞ്ജലി
തിരുവനന്തപുരം: അന്തരിച്ച മുൻ അംഗങ്ങൾക്ക് നിയമസഭ ആദരാഞ്ജലി അർപ്പിച്ചു. പി.ജെ. തോമസ്, തലേക്കുന്നിൽ ബഷീർ, എം.പി. ഗോവിന്ദൻനായർ, കെ. ശങ്കരനാരായണൻ, യു.എസ്. ശശി, എസ്. ത്യാഗരാജൻ, പ്രയാർ ഗോപാലകൃഷ്ണൻ എന്നിവർക്കാണ് സ്പീക്കർ ആദരാഞ്ജലി അർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |