തിരുവനന്തപുരം:കേരള സഹകരണ സംഘം ഭേദഗതി ബിൽ മിൽമ യൂണിയൻ പിടിച്ചെടുക്കാനല്ലെന്നും ജനാധിപത്യം സംരക്ഷിക്കാനാണെന്നും മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ പറഞ്ഞു.
പ്രാഥമിക ക്ഷീര സഹകരണസംഘങ്ങളിലെ അഡ്മിനിസ്ട്രേറ്റിവ് സമിതിക്ക് വോട്ടവകാശം നൽകുന്ന നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഓർഡിനൻസായി സമർപ്പിച്ച ഭേദഗതി ഗവർണർ മടക്കിയതാണ് സഭയിൽ ചർച്ച ചെയ്തത്.
മന്ത്രിയുടെ മറുപടിയിൽ സഞ്ജയ്ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ബിൽ പാസാക്കിയത്.
ചർച്ചയ്‌ക്കിടെ മാത്യു കുഴൽനാടൻ, കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജനാധിപത്യത്തെ ഭയമായതിനാലാണ് ബ്യൂറോക്രസിയെ അധികാരം ഏൽപ്പിക്കുന്നതെന്ന് പറഞ്ഞിരുന്നു. അതിനുള്ള മന്ത്രിയുടെ മറുപടിയാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
സഞ്ജയ് വിരുദ്ധ പരാമർശങ്ങൾ
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്ത കോൺഗ്രസിന് ജനാധിപത്യത്തെക്കുറിച്ച് പറയാൻ അവകാശമില്ല. ഇന്ദിരാഗാന്ധി അമിതാധികാരിയായി. സഞ്ജയ് ഗാന്ധി, രുക്‌സാന സുൽത്താന എന്ന മദാലസയുടെ മടിയിൽ തലവച്ചു കിടന്നു നടത്തിയ പരാക്രമങ്ങൾ ചോരപ്പാടുകളായില്ലേ.
സഞ്ജയ് ഗാന്ധിയെക്കുറിച്ച് പറഞ്ഞത് മന്ത്രി പിൻവലിക്കണമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രിയിൽ നിന്ന് ഇത്തരം വാക്കുകൾ പാടില്ലാത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. താൻ പറഞ്ഞത് അന്നത്തെ പത്ര വാർത്തകളാണെന്നും ഇതെല്ലാം സഭ മുൻപും ചർച്ച ചെയ്തതാണെന്നും മന്ത്രി പറഞ്ഞു.
മിൽമയെ രക്ഷിക്കാനെന്ന് മന്ത്രി
യാഥാർത്ഥ ക്ഷീര കർഷകരുടെ കരങ്ങളിൽ മിൽമയെ എത്തിക്കാനാണ് ഭേദഗതി. കർഷക സ്ത്രീകൾക്ക് പ്രസിഡന്റ് അല്ലെങ്കിൽ വൈസ് പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കും. അരാജകത്വം അവസാനിപ്പിക്കാൻ സോഷ്യൽ ഒാഡിറ്റ് നടപ്പാക്കും. ക്ഷീരകർഷകരിൽ നിന്ന് പാൽ വാങ്ങി നൽകി അംഗത്വം നിലനിർത്തി സംഘങ്ങളിൽ ഭരണം കൈയാളുന്നത് ഇനി പറ്റില്ല.
മിൽമയെ നശിപ്പിക്കുമെന്ന് പ്രതിപക്ഷം
നിയമഭേദഗതി മിൽമയിലെ ജനാധിപത്യസ്വഭാവം നഷ്ടപ്പെടുത്തും. ക്ഷീര സംഘങ്ങളിൽ അംഗമാകാനുള്ള സമയപരിധി 90 ദിവസമെന്നത് 180 ദിവസമാകും. അംഗമാകാൻ മിൽമയിൽ പാൽ നൽകണമെന്ന വ്യവസ്ഥ ഒഴിവാകുന്നതോടെ ബ്രാൻഡഡ് ഉദ്പാദകർ കടന്നുവരും. ഇത് മിൽമയെ നശിപ്പിക്കും. അംഗങ്ങളാകാൻ 500 ലിറ്റർ പാൽ അളക്കണമെന്ന ഉപാധി സാധാരണക്കാരായ ക്ഷീര കർഷകർക്ക് അംഗത്വം നിഷേധിക്കും. സംഘങ്ങളിലെ വോട്ടർമാരുടെ എണ്ണം കുറയും. ഇത് മിൽമയുടെ ഭരണം നിക്ഷിപ്ത താത്പര്യക്കാരിൽ എത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |