തൃശൂർ:സാഹിത്യ അക്കാഡമിയുടെ 2022ലെ ഫെല്ലോഷിപ്പിന് വൈശാഖനും,പ്രൊഫ.കെ.പി.ശങ്കരനും അർഹരായെന്ന് അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ,സെക്രട്ടറി പ്രൊഫ.സി.പി.അബൂബക്കർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.50,000 രൂപയും,രണ്ടു പവന്റെ സ്വർണ്ണപ്പതക്കവും,പ്രശസ്തി പത്രവും,പൊന്നാടയും,ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഡോ.കെ.ജയകുമാർ,കടത്തനാട്ട് നാരായണൻ,ജാനമ്മ കുഞ്ഞുണ്ണി,കവിയൂർ രാജഗോപാൽ,ഗീത കൃഷ്ണൻകുട്ടി,കെ.എ.ജയശീലൻ എന്നിവർ അർഹരായി.30,000 രൂപയും,സാക്ഷ്യപത്രവും,പൊന്നാടയും,ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.അക്കാഡമി അവാർഡുകൾക്ക് അൻവർ അലി (കവിത),ഡോ.ആർ.രാജശ്രീ,വിനോയ് തോമസ് (നോവൽ),ദേവദാസ് വി.എം (ചെറുകഥ),പ്രദീപ് മണ്ടൂർ (നാടകം),എൻ.അജയകുമാർ (സാഹിത്യവിമർശനം),ഡോ.ഗോപകുമാർ ചോലയിൽ (വൈജ്ഞാനിക സാഹിത്യം),പ്രൊഫ.ടി.ജെ.ജോസഫ്,എം.കുഞ്ഞാമൻ (ജീവചരിത്രം),വേണു (യാത്രാവിവരണം),അയ്മനം ജോൺ (വിവർത്തനം),രഘുനാഥ് പലേരി (ബാലസാഹിത്യം),ആൻപാലി (ഹാസ്യ സാഹിത്യം) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 25,000രൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.2018ലെ വിലാസിനി അവാർഡിന് ഇ.വി.രാമകൃഷ്ണൻ അർഹനായി.50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.പത്രസമ്മേളനത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ,കെ.പി. രാമനുണ്ണി,അശോകൻ ചരുവിൽ എന്നിവരും പങ്കെടുത്തു.
എൻഡോവ്മെന്റുകൾ
5,000 രൂപ വീതമുള്ള ഐ.സി.ചാക്കോ അവാർഡ് വൈക്കം മധുവിനും ഗീതാ ഹിരണ്യൻ അവാർഡ് വിവേക് ചന്ദ്രൻനും ലഭിച്ചു.സിബി കുമാർ അവാർഡ് അജയ് പി.മങ്ങാട്ടിനും,ജി.എൻ.പിള്ള അവാർഡ് ഡോ.പി.കെ.രാജശേഖരൻ,ഡോ.കവിത ബാലകൃഷ്ണൻ എന്നിവർക്ക് നൽകും.3,000 രൂപ വീതമാണ് പുരസ്‌കാരം. കെ.ആർ.നമ്പൂതിരി അവാർഡ് പ്രൊഫ.പി.ആർ.ഹരികുമാറിനും കനകശ്രീ അവാർഡ് കിംഗ് ജോൺസനും ലഭിച്ചു. 2,000 രൂപ വീതമാണ് പുരസ്‌കാര തുക.തുഞ്ചൻ സ്മാരക പ്രബന്ധ മത്സര വിജയി എൻ.കെ.ഷീലയ്ക്ക് 5,000 രൂപയുടെ പുരസ്‌കാരം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |