ചാവക്കാട്: കുവൈറ്റ് ദുരന്തത്തിൽ മരിച്ച ചാവക്കാട് തെക്കെ പാലയൂർ കൊച്ചിപ്പാടം ബിനോയ് തോമസിന് (44) നാട് കണ്ണീരോടെ വിട നൽകി. നെടുമ്പാശേരി വിമാനത്താവളത്തിൽ ജില്ലാ കളക്ടർക്കുവേണ്ടി എ.ഡി.എം ടി.മുരളി മൃതദേഹം ഏറ്റുവാങ്ങി. ഉച്ചയ്ക്ക് രണ്ടരയോടെ ചാവക്കാട്ടെ വീട്ടിലെത്തിച്ച് പാെതുദർശനത്തിന് വച്ചു. വൈകിട്ട് നാലോടെ കുന്നംകുളം അടുപ്പുകുട്ടി നാഗൽ ഗാർഡൻ ബറിയൽ ഗ്രൗണ്ടിൽ എത്തിച്ചു. പ്രത്യേക പ്രാർത്ഥനകൾക്കു ശേഷം അഞ്ചരയോടെ സംസ്‌കരിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, എൻ.കെ.അക്ബർ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, ഡി.സി.സി മുൻ പ്രസിഡന്റ് ജോസ് വള്ളൂർ തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു.
വീട് വച്ചു നൽകും: സുരേഷ് ഗോപി
ബിനോയ് താേമസിന്റെ കുടുംബത്തിന് വീടു വച്ചു നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. കുന്നംകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ബി.കോം ഫിനാൻസ് രണ്ടാംവർഷ വിദ്യാർത്ഥിയായ ബിനോയിയുടെ മകൻ ആദിക്ക്, ബിനോയ് ജോലി ചെയ്ത കുവൈറ്റിലെ എൻ.ബി.ടി.സി കമ്പനിയിൽ ജോലി നൽകാനിടയുള്ളതായി പ്രവാസി സംഘം ഭാരവാഹികൾ പറഞ്ഞു. എട്ട് ലക്ഷം രൂപയും കുടുംബത്തിന് കമ്പനി നൽകിയേക്കും. കുവൈറ്റ് സർക്കാരും സഹായം നൽകുമെന്നാണ് വിവരം.
ടോംയാസ് ഒരു ലക്ഷം നൽകും
ബിനോയ് തോമസിന്റെ കുടുംബത്തിന് തൃശൂർ ടോംയാസ് പരസ്യ ഏജൻസി ഒരു ലക്ഷം രൂപ നൽകും. തിങ്കളാഴ്ച വീട്ടിലെത്തി സഹായധനം കൈമാറുമെന്ന് ഉടമ തോമസ് പാവറട്ടി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |